തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. എൽദോസ് കുന്നപ്പളളിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഹൈക്കോടതി അടക്കം സർക്കാരിനെ ഇക്കാര്യത്തിൽ രൂക്ഷമായി വിമർശിച്ചുവെന്നും കേരളത്തിലെ റോഡുകളെ മുതലക്കുഴികൾ എന്ന് പറയേണ്ടി വരുമെന്നും എൽദോസ് കുന്നപ്പള്ളി ചൂണ്ടിക്കാട്ടി.
ദേശീയപാത ആണെങ്കിലും കേരളത്തിലെ പാത ആണെങ്കിലും ജനങ്ങൾ അപകടത്തിൽ പെടാൻ ഉള്ളതല്ല റോഡുകളെന്ന് അധികാരികൾ ഓർക്കണം. ആലുവ മൂന്നാർ റോഡ് വഴി മന്ത്രി യാത്ര ചെയ്യണം. കുഴി അടയ്‌ക്കേണ്ട ഉത്തരവാദിത്തം ആർക്കാണെന്നും സർക്കാർ കാലന്റെ ഉറ്റ തോഴനായി മാറുകയാണെന്നും എൽദോസ് കുന്നപ്പളളി പരിഹസിച്ചു. എന്നാൽ കേരളത്തിന്റെ കാലാവസ്ഥ അടക്കം നിരവധി പ്രശ്‌നങ്ങളാണ് റോഡുകളുടെ ശോച്യാവസ്ഥയ്‌ക്ക് കാരണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് മറുപടി നൽകി.
മഴക്കാല റോഡ് പരിചരണത്തിന് ആസൂത്രിത പ്രവർത്തനം നടത്തിയിരുന്നു. ഒരു കുഴി പോലും ഇല്ലാത്ത അവസ്ഥയിൽ റോഡിന്റെ അവസ്ഥ മാറണം. കഴിഞ്ഞ ജൂലൈ മാസത്തേക്കാൾ റോഡിലെ കുഴികളുടെ എണ്ണം കുറഞ്ഞതായും റിയാസ് അവകാശപ്പെട്ടു. പല പ്രവർത്തികളും നേരിട്ട് പോയി വിലയിരുത്തി. തെറ്റായ പ്രവണതകൾ കണ്ടാൽ സന്ധി ഇല്ലാതെ മുന്നോട്ട് പോകും. കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിച്ചുവെന്നും റിയാസ് വ്യക്തമാക്കി.
എൽദോസ് കുന്നപ്പള്ളി സിനിമ കാണുന്നതിന് ഇടയിൽ സ്വന്തം ഫേസ്ബുക്ക് പോസ്റ്റ് കൂടി നോക്കണമെന്ന് മുഹമ്മദ് റിയാസ് പരിഹസിച്ചു. അനൗൺസ്‌മെന്റ് വാഹനവുമായി എൽദോസ് കുന്നപ്പള്ളിയുടെ മണ്ഡലത്തിലൂടെ പോകാം. ജനങ്ങൾ മാലയിട്ട് സ്വീകരിക്കുമെന്നും റിയാസ് പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയും ചെയ്തു.
Comments