ശ്രീനഗർ: പ്രവാചക പരാമർശത്തിന്റെ പേരിൽ വിവാദത്തിലായ നുപുർ ശർമ്മയെ കൊല്ലാൻ പാകിസ്താനിൽ നിന്ന് അതിർത്തിവഴി നുഴഞ്ഞുകയറി ഭീകരർ. അതിർത്തിയിൽ നിന്നും അജ്മീറിലേക്കുളള യാത്രയ്‌ക്കിടെയാണ് 24 വയസ് തോന്നിക്കുന്ന പാകിസ്താനി യുവാവിനെ ബിഎസ്എഫ് പിടികൂടിയത്. റിസ്വാൻ അഷ്‌റഫ് എന്നാണ് ഇയാളുടെ പേരെന്നാണ് വിവരം.
അന്താരാഷ്‌ട്ര അതിർത്തിക്ക് സമീപം രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ ജില്ലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്നും നീളൻ കത്തിയും തീവ്ര മതാനുകൂല ലഘുലേഖകളും കണ്ടെടുത്തിട്ടുണ്ടെന്നും ബിഎസ്എഫ് വൃത്തങ്ങളെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.
ഹിന്ദുമാൽക്കോട്ട് സെക്ടറിലെ ഖഖാൻ ചെക് പോസ്റ്റ് വഴി ഇങ്ങനൊരാൾ നുഴഞ്ഞുകയറാൻ സാദ്ധ്യതയുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു. അതുകൊണ്ടു തന്നെ ബിഎസ്എഫ് ജാഗ്രതയിലുമായിരുന്നു. പാകിസ്താനിലെ പഞ്ചാബിലെ മാണ്ടി ബഹോദ്ദിൻ സ്വദേശിയാണ് ഇയാൾ.
നുപുർ ശർമ്മയുടെ ഫേസ്ബുക്ക് പോസ്റ്റിനെ പിന്തുണച്ചുവെന്ന പേരിൽ ഉദയ്പൂരിൽ കനയ്യ ലാൽ എന്ന ഹിന്ദു യുവാവിനെ ഭീകരർ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. അടുത്തിടെ പറ്റ്‌നയിൽ നിന്ന് അറസ്റ്റിലായ ഭീകരൻ അഥാർ പർവ്വേസിന്റെ ഫോണിൽ നിന്നും നുപുർ ശർമ്മയുടെ ഡൽഹിയിലെ മേൽവിലാസം കണ്ടെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ടുമായി ബന്ധമുളളവരെയാണ് പറ്റ്‌നയിൽ നിന്നും പിടികൂടിയത്. അതുകൊണ്ടു തന്നെ നുഴഞ്ഞുകയറിയവർക്കും ഇവരുമായി ബന്ധമുണ്ടെന്നാണ് സംശയം.
Comments