ദിസ്പുർ: അസമിൽ ആഫ്രിക്കൻ പന്നിപ്പനി വ്യാപകമായി പടർന്നു പിടിക്കുന്നു. സംസ്ഥാനത്ത് 72 ഇടങ്ങളിൽ രോഗ വ്യാപനം ഉണ്ടായതായി അസം മൃഗസംരക്ഷണ വകുപ്പ് മന്ത്രി അതുൽ ബോറ വ്യക്തമാക്കി. ആഫ്രിക്കൻ പന്നിപ്പനി പകർച്ച വ്യാധിയാണെന്നും, മരണ നിരക്ക നൂറ് ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.
രോഗബാധ ഗുരുതരമാണെന്നിരിക്കെ, പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണ് ഒരേയൊരു മാർഗ്ഗമെന്ന് അതുൽ ബോറ പറഞ്ഞു. പുതിയ സ്ഥലങ്ങളിലേക്ക് രോഗം വ്യാപിക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച് 900 പന്നികൾ ചത്തു. 515 പന്നികളെ കൊന്നൊടുക്കിയതായും മന്ത്രി അറിയിച്ചു.
ദിബ്രുഗഡിലെ ഭോഗാലി പഥർ ഗ്രാമത്തിലാണ് അസമിൽ ആദ്യമായി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. മാരകവും അതീവ ഗുരുതരവുമായ പകർച്ചവ്യാധിയാണ് ആഫ്രിക്കൻ പന്നപ്പനിയെങ്കിലും ഇവ മനുഷ്യരിലേക്ക് പകർന്നതായി ഇതുവരെ തെളിവില്ല. 2020 മുതൽ 2022 ജൂലൈ 11 വരെ അസമിൽ 40,159 പന്നികൾ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച് ചത്തു. 1,181 പന്നികളെ അധികൃതർ കൊന്നൊടുക്കുകയും ചെയ്തതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
Comments