കോഴിക്കോട് : താമരശ്ശേരിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിക്കാൻ കാരണം ഡോക്ടറുടെ പിഴവാണെന്ന ആരോപണവുമായി ബന്ധുക്കൾ. പുനൂർ സ്വദേശിയായ ജഫ്ല (20) ആണ് മരിച്ചത്. ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം ആശുപത്രിയിൽ പ്രതിഷേധിച്ചു. തുടർന്ന് ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു.
ഈ മാസം ഒന്നിനായിരുന്നു സംഭവം. പ്രവസത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണം എന്ന് ആശുപത്രി അധികൃതർ പറയുന്നു. എന്നാൽ ഡോക്ടറുടെ അനാസ്ഥ കാരണമാണ് പെൺകുട്ടി മരിച്ചത് എന്നാണ് കുടുംബം ആരോപിക്കുന്നത്.
പ്രസവത്തിന് ശേഷം പെൺകുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായെന്നോ അമിത രക്തസ്രാവം ഉണ്ടെന്നോ കൂട്ടിരിപ്പുകാരോട് പോലും ഡോക്ടർ പറഞ്ഞിരുന്നില്ല. ആരോഗ്യനില മോശമായതോടെ നാലര മണിക്കൂറിന് ശേഷം ഡോക്ടറുടെ ഇഷ്ടപ്രകാരം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് റെഫർ ചെയ്തു.
ഇതിന് പിന്നാലെ ആരോപണവിധേയനായ ഡോക്ടറെ പിരിച്ചുവിടാൻ ആശുപത്രി അധികൃതർ തീരുമാനിക്കുകയായിരുന്നു. 20 കാരിയുടെ കുടുംബം നൽകിയ പരാതിയിൽ ബാലുശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments