തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരെ കേസ് എടുക്കാൻ ഉത്തരവിട്ട് കോടതി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ നൽകിയ ഹർജിയിൽ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് എടുക്കാൻ ഉത്തരവിട്ടത്. മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെ കേസ് എടുക്കാനും ഉത്തരവുണ്ട്.
വിമാനത്തിലുണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ.എസ് ശബരീനാഥ് ഉൾപ്പെടെ നാല് പേർക്കെതിരെ മാത്രമാണ് പോലീസ് കേസ് എടുത്തിരുന്നത്. എന്നാൽ ഗുരുതര കുറ്റകൃത്യം ചെയ്ത ഇ.പി ജയരാജനെതിരെ നടപടി സ്വീകരിക്കാത്തതിൽ യൂത്ത് കോൺഗ്രസ് ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിനിടെ ഇപിയുടേത് ഗുരുതര കുറ്റകൃത്യമാണെന്ന് കണ്ടെത്തിയതോടെ ഇൻഡിഗോ എയർലൈൻസ് അദ്ദേഹത്തിന് യാത്ര വിലക്കും ഏർപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഇ.പിയ്‌ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോടതിയെ സമീപിച്ചത്. ഇ.പിയ്‌ക്ക് പുറമേ മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറിമാരായ അനിൽ കുമാർ, സുനീഷ് എന്നിവർക്കെതിരെ കൂടി കേസ് എടുക്കാനാണ് കോടതിയുടെ നിർദ്ദേശം.
വലിയ തുറ പോലീസിനോടാണ് കേസ് എടുക്കാൻ പോലീസ് നിർദ്ദേശിച്ചത്. മനപ്പൂർവ്വമല്ലാത്ത നരഹത്യ, വധശ്രമം ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരം കേസ് എടുക്കാനാണ് നിർദ്ദേശം. നേരത്തെ ഇപി ജയരാജനെതിരെ കേസ് എടുക്കാൻ ആവശ്യപ്പെട്ട് ഡിജിപിയ്‌ക്ക് നിരവധി പരാതികൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നൽകിയിരുന്നു. എന്നാൽ ഇതൊന്നും ഫലം കാണാത്തതിനെ തുടർന്നാണ് പ്രവർത്തകർ കോടതിയെ സമീപിച്ചത്.
Comments