ചെന്നൈ; അടുത്തിടെ വിവാഹിതരായ നടി നയൻതാരയ്ക്കും സംവിധായകൻ വിഘ്നേഷ് ശിവനും നോട്ടീസ് അയച്ച് ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സ്. വിവാഹചിലവുകൾ മടക്കി നൽകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. വിവാഹത്തിന്റെ ചെലവെല്ലാം നെറ്റ്ഫ്ളിക്സാണ് വഹിച്ചത്. അതിനാൽ തങ്ങൾക്ക് തുക മടക്കി നൽകണമെന്നാവശ്യപ്പെട്ടാണ് താരദമ്പതികൾക്ക് നോട്ടീസ് നൽകിയിരിക്കുന്നതെന്ന് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വിവാഹത്തിന്റെ സംപ്രേഷണാവകാശം 25 കോടി രൂപയ്ക്കായിരുന്നു നെറ്റ്ഫ്ളിക്സിന് നൽകിയിരുന്നത്. സംപ്രേഷണവാകാശം നൽകിയത് കൂടാതെ വിവാഹചിലവുകളും നെറ്റ്ഫ്ളിക്സായിരുന്നു വഹിച്ചിരുന്നത്. വിവാഹത്തിനെത്തിയ അതിഥികൾക്ക് മഹാബലിപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് താരങ്ങൾ മുറികൾ ബുക്ക് ചെയ്തിരുന്നത്. വിവാഹത്തിനെത്തിയ ഓരോത്തർക്കും 35,00 രൂപ വീതം ചെലവഴിച്ചാണ് ഭക്ഷണം നൽകിയത്. വിവാഹത്തിനെത്തിയ താരങ്ങൾക്കായി പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റുകൾ, മുംബൈയിൽ നിന്നുള്ള സെക്യൂരിറ്റി ഗാർഡുകൾ എന്നിവയും ഒരുക്കിയിരുന്നു. ഇതിനെല്ലാം ചെലവഴിച്ച തുക മടക്കി നൽകണമെന്നാണ് നെറ്റ്ഫ്ളിക്സ് ആവശ്യപ്പെട്ടിരിക്കുന്നത്.
സംവിധായകൻ ഗൗതം വാസുദേവ മേനോനായിരുന്നു നെറ്റ്ഫ്ളിക്സിന് വേണ്ടി വിവാഹത്തിന്റെ സംവിധാനം നിർവഹിച്ചിരുന്നത്.
നേരത്തെ ഇരുവരുടെയും വിവാഹം സംപ്രേഷണം ചെയ്യുന്നതിൽ നിന്ന് നെറ്റ്ഫ്ളിക്സ് പിൻമാറിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വിവാഹചിത്രങ്ങൾ വിഘ്നേഷ് ശിവൻ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചതിനാലാണ് നെറ്റ്ഫ്ളിക്സ് പിൻമാറിയതെന്നായിരുന്നു റിപ്പോർട്ടുകൾ. ചിത്രങ്ങൾ പങ്കുവെയ്ക്കാൻ താമസിക്കുന്നത് നയൻതാരയുടെ ആരാധകരെ അലോസരപ്പെടുത്തുമെന്ന കണക്ക് കൂട്ടലിനെ തുടർന്നാണ് വിഘ്നേഷ് ചിത്രങ്ങൾ പുറത്ത് വിട്ടത്. നെറ്റ്ഫ്ളിക് പിന്മാറിയതിൽ ദു:ഖമുണ്ടെന്നായിരുന്നു വാർത്തകളോട് നയൻതാര പ്രതികരിച്ചത്.
ജൂൺ മാസം ഒമ്പതിനായിരുന്നു ചെന്നൈയിലെ റിസോർട്ടിൽവെച്ച് ഇരുവരും വിവാഹിതരായത്. മഹാബലിപുരത്തെ ഒരു ആഡംബര ഹോട്ടലിലായിരുന്നു വിവാഹം. ഷാരൂഖ് ഖാൻ, കമൽ, രജനികാന്ത്, സൂര്യ,ജ്യോതിക തുടങ്ങിയ വലിയ താരനിര തന്നെ വിവാഹ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.
Comments