മലപ്പുറം: ഉത്തര കടലാസിൽ കുരങ്ങൻ മൂത്രമൊഴിച്ചതിനെ തുടർന്ന് എഴുതി പൂർത്തിയാക്കാൻ കഴിയാതെ പോയ പരീക്ഷ വീണ്ടും നടത്തണമെന്ന ആവശ്യവുമായി വിദ്യാർത്ഥിനി രംഗത്ത്. എടയൂർ മാവണ്ടിയൂർ ബ്രദേഴ്‌സ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയായ ഷിഫ്‌ല കെടിയാണ് വിചിത്ര ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസം 24 ന് നടത്തിയ പ്ലസ് വൺ ബോട്ടണി പരീക്ഷയാണ് വീണ്ടും എഴുതാൻ അനുവദിക്കണമെന്ന് വിദ്യാർത്ഥിനി ആവശ്യപ്പെട്ടത്. ഹയർസെക്കൻഡറി ഡയറക്ടർക്ക് ഇത് സംബന്ധിച്ച പരാതി വിദ്യാർത്ഥിനി നൽകിയിട്ടുണ്ട്.
കാടിനടുത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂളിൽ കുരങ്ങന്മാർ കയറുന്നത് പതിവാണ്. പരീക്ഷ എഴുതുന്നതിനിടെ പരീക്ഷാ ഹാളിന്റെ മുകളിലിരുന്ന കുരങ്ങ് മൂത്രമൊഴിച്ചു.ഇതോടെ ഷിഫ്‌ലയുടെ ഉത്തര കടലാസും ഹാൾ ടിക്കറ്റും നനഞ്ഞു. ഒരു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ 15 മിനിറ്റ് കഴിഞ്ഞപ്പോഴാണ് ഇത് സംഭവിച്ചത്. പിന്നെ ക്ലാസിലുണ്ടായിരുന്ന ടീച്ചറോട് പറഞ്ഞപ്പോൾ ആദ്യം വേറെ ചോദ്യപേപ്പർ ഇല്ലെന്ന് പറഞ്ഞു.
ഉത്തരക്കടലാസ് തന്ന് വീണ്ടും എഴുതാൻ പറഞ്ഞു. പിന്നെ പ്രിൻസിപ്പലിനെ അറിയിച്ച് രണ്ടാമത് ചോദ്യപേപ്പർ കിട്ടിയത് ഏറെ സമയം കഴിഞ്ഞാണ്.ആകെ സമ്മർദ്ദത്തിലായതിനാൽ പരീക്ഷ വേണ്ടത് പോലെ എഴുതാനായില്ലെന്ന് വിദ്യാർത്ഥനി പറയുന്നു. ഇത്രയെറെ ബുദ്ധിമുട്ട് ഉണ്ടായി അരമണിക്കൂർ നഷ്ടപ്പെട്ടിട്ടും അധികസമയം അനുവദിച്ചില്ല. വീണ്ടും പരീക്ഷ എഴുതാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടപ്പോൾ സേ പരീക്ഷയും ഇംപ്രൂവ്‌മെന്റ് പരീക്ഷയും ഉണ്ടെന്നായിരുന്നു പ്രധാന അദ്ധ്യാപകന്റെ അടക്കം മറുപടിയെന്ന് വിദ്യാർത്ഥിനി ആരോപിക്കുന്നു.
Comments