കൊല്ലം: കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷാ വിവാദത്തിൽ നിർണ്ണായക അറസ്റ്റ്. ആയൂർ മാർത്തോമ കോളേജിലെ നീറ്റ് പരീക്ഷയുടെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന രണ്ട് അദ്ധ്യാപകർ അറസ്റ്റിൽ.
വിദ്യാർത്ഥിനിയുടെ അടിവസ്ത്രം അഴിച്ച് പരിശോധിക്കാൻ നിർദ്ദേശം നൽകിയ അദ്ധ്യാപകരാണ് പിടിയിലായത്. എൻടിഎ ഒബ്സർവർ ഡോ ഷംനാദ്, സെന്റർ കോർഡിനേറ്റർ പ്രൊഫസർ പ്രിജി കുര്യൻ ഐസക് എന്നിവരാണ് അറസ്റ്റിലായത്. അടിവസ്ത്രം അടക്കം പരിശോധിക്കാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയത് ഇവരാണെന്ന് പോലീസിന് തെളിവ് ലഭിച്ച സാഹചര്യത്തിലാണ് നിർണ്ണായക നടപടി.
കഴിഞ്ഞ ദിവസം സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മലയാളികൾ ഉൾപ്പെട്ട സംഘത്തെ നാഷ്ണൽ ടെസ്റ്റിങ് ഏജൻസി നിയോഗിച്ചിരുന്നു. എൻടിഎയ്ക്ക് തെറ്റായ റിപ്പോർട്ട് നൽകിയ പ്രിജി കുര്യൻ ഐസക്കിനോട് മാർത്തോമ ഗവേണിങ് ബോഡി വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
കഴിഞ്ഞ ദിവസം സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേർ അറസ്റ്റിലായിരുന്നു. സ്കൂൾ ജീവനക്കാരായ മറിയാമ്മ എസ്, മറിയാമ്മ കെ, ഏജൻസി ജീവനക്കാരായ ജോത്സ്ന, ബീന, ഗീതു എന്നിവരാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.വിദ്യാർത്ഥിനികൾക്ക് വസ്ത്രം മാറാൻ മുറി തുറന്ന് കൊടുക്കുക മാത്രമാണ് ചെയ്തതെന്നും സ്വകാര്യ ഏജൻസിയാണ് കുറ്റക്കാരെന്നും അവർ ആരോപിച്ചിരുന്നു.
Comments