ഒറിഗോൺ: ലോക അത്‌ലറ്റിക്‌സിൽ ഇന്ത്യയ്‌ക്ക് മെഡൽ പ്രതീക്ഷ നൽകി രണ്ടാമത്തെ മലയാളി താരം. ട്രിപ്പിൾ ജംപിൽ എൽദോസ് പോളാണ് ഫൈനലിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ലോംഗ്ജംപിൽ ശ്രീശങ്കർ കടന്നെങ്കിലും ഏഴാമതായിട്ടാണ് മത്സരം പൂർത്തിയാക്കിയത്.
യോഗ്യതാ റൗണ്ടിൽ 16.68 മീറ്റർ ദൂരം കണ്ടെത്തിയാണ് എൽദോസ് മുന്നേറിയിരിക്കുന്നത്. ആകെ മത്സരിച്ച ലോകോത്തര താരങ്ങളിൽ പന്ത്രണ്ടാമനായിട്ടാണ് ഫൈനലിലേയ്‌ക്ക് എൽദോ കടന്നത്. കഴിഞ്ഞ ഏപ്രിൽ മാസം ഫെഡറേഷൻ കപ്പിൽ താണ്ടിയ 16.99 മീറ്ററാണ് ഇതുവരെ എൽദോ മറികടന്ന ഏറ്റവും മികച്ച ദൂരം.
ചാമ്പ്യൻഷിപ്പിന്റെ തുടക്കത്തിൽ വിസ സാങ്കേതിക പ്രശ്‌നം ഉണ്ടാക്കിയ എല്ലാ മാനസിക സമ്മർദ്ദങ്ങളേയും മറികടക്കുന്ന പ്രകടനമാണ് ഫീൽഡിൽ എൽദോസ് പുറത്തെടുത്തത്. ഞായറാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 6.50നാണ് ഫൈനൽ നടക്കുന്നത്.
ട്രിപ്പിൾജംപിൽ ഇന്ത്യയിൽ നിന്ന് മത്സരിച്ച അബ്ദുള്ള അബൂബക്കറിനും പ്രവീൺ ചിത്രവേലിനും ഫൈനലിലേയ്‌ക്കുള്ള കടമ്പ താണ്ടാനായില്ല. ഇരുവരും 16.50ന് താഴെയാണ് ദൂരം കണ്ടെത്തിയത്.















