തൃശൂർ : ഗുരുവായൂരപ്പന്റെ ഗജനിരയിൽ ഉയരക്കേമനാണ് ആനപ്രേമികൾ ബാലേട്ടൻ എന്ന് വിളിക്കുന്ന ബാലകൃഷ്ണൻ. 1975ൽ ജനിച്ച ബാലനെ 1976 ൽ ഗുരുവായൂരപ്പന് നടയിരുത്തി. ആദ്യകാലങ്ങളിൽ കുപ്പിപാലും മറ്റും കൊടുത്താണ് അവനെ പരിപാലിച്ചിരുന്നത്. ഗുരുവായൂരപ്പന്റെ സന്നിധിയിൽ കളിച്ച് നടന്നിരുന്ന കുട്ടി ബാലന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു എന്നാൽ അവന്റെ അതിശയിപ്പിക്കുന്ന ശരീരവളർച്ചയ്‌ക്ക് അനുസരിച്ച് കൊമ്പ് വളരാതിരുന്നപ്പോഴാണ് കൊമ്പില്ലാ കൊമ്പൻ എന്ന് വിശേഷിപ്പിക്കുന്ന മോഴ ഇനത്തിൽ പെടുന്നവനാണ് ബാലകൃഷ്ണൻ എന്ന സത്യം വേദനയോടെ എല്ലാവരും മനസിലാക്കിയത്.
കൊമ്പന്മാർക്കും പിടിയാനകൾക്കും ഉത്സവപറമ്പിൽ ആവശ്യക്കാർ ഒരുപാട് ഉണ്ടെങ്കിലും മോഴ ആനകളെ ആദ്യകാലങ്ങളിൽ എഴുന്നള്ളിക്കാൻ ആരും അധികം താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല. ഗുരുവായൂർ പത്മനാഭൻ, വലിയകേശവൻ എന്നിങ്ങനെ ഗുരുവായൂരിൽ തലയെടുപ്പുള്ള കൊമ്പന്മാർ നാടെങ്ങും ആരാധകരെ സൃഷ്ടിച്ചപ്പോൾ ആരുടെയും ശ്രദ്ധയിൽപെടാതെ ബാലകൃഷ്ണനും വളർന്നു.
ഇന്ന് കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ മോഴ ആനകളിൽ ഏറ്റവും ഉയരം കൂടിയ ആനയാണ് ബാലകൃഷ്ണൻ . നാട്ടിൽ പ്രസവിച്ച നാടൻ ആന എന്ന പ്രത്യേകതയും ബാലകൃഷ്ണനുണ്ട്. എന്നാൽ ഇത്രയേറെ സവിശേഷതകൾ ഉണ്ടെങ്കിലും മോഴ ആയതുകൊണ്ട് പലരും എഴുന്നെള്ളിപ്പിനും മറ്റ് പരിപാടികൾക്കും ഉൾപ്പെടുത്താൻ വിസമ്മതിച്ചിരുന്നു.
ആനക്കാരനാവണം എന്ന വാശിയിൽ കിട്ടിയ വൈറ്റ് കോളർ ജോലികൾ വേണ്ടെന്നുവെച്ച് ഗജപരിപാലനത്തിലേക്ക് ഇറങ്ങി തിരിച്ച സുമലാൽ എന്ന ആനക്കാരൻ 4 വർഷങ്ങൾക്ക് മുൻപാണ് ബാലകൃഷ്ണന്റെ ചുമതല ഏൽക്കുന്നത്. ചിട്ടയായ പരിശീലനവും , ശ്രദ്ധയോട് കൂടിയ പരിപാലനവും അതിനോടൊപ്പം ഫൈബർ കൊമ്പ് വെക്കാം എന്ന സുമലാലിന്റെ ആശയവും ഒത്തുചേർന്നപ്പോൾ ഗുരുവായൂർ ഗജനിരയിലെ താരസൂര്യനായി അവൻ മാറി. ആനപ്രേമികൾ ബാലകൃഷ്ണനെ നെഞ്ചിലേറ്റി ആരാധിക്കാൻ തുടങ്ങി.
മോഴ ആനകൾക്ക് ഉളള തെറ്റ എന്ന് വിളിക്കുന്ന ചെറിയ കൊമ്പിൽ കനം കുറഞ്ഞ ഫൈബർ കൊമ്പ് വെച്ച് കാണുമ്പോൾ ബാലകൃഷ്ണൻ സർവ്വ ലക്ഷണവും തികഞ്ഞ ഗജരാജനാണ്. ഇങ്ങനെ ഒരു ആശയം മനസ്സിൽ തോന്നിയതോടെ സുമലാൽ അത് മള്ളിയൂർ ആനപ്രേമിസംഘത്തിന്റെ ഭാരവാഹിയായ ബിബിൻ ബി സി യുമായി പങ്കുവെച്ചു. തുടർന്ന്, വിപിൻ ചക്കുമരശേരി എന്ന കലാകാരനെ കൊണ്ട് ബാലകൃഷ്ണന് ചേർന്ന 2 ഫൈബർ കൊമ്പ് നിർമിച്ച് മള്ളിയൂർ ആനപ്രേമി സംഘത്തിന്റെ പേരിൽ ബാലകൃഷ്ണന് നൽകി.
ഫൈബർ കൊമ്പിന്റെ ഗാംഭീര്യത്തിൽ പുറത്തുവന്ന ബാലകൃഷ്ണന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയി. കേരളത്തിലെ പല ഭാഗങ്ങളിൽ നിന്നുള്ള ക്ഷേത്രങ്ങളിൽ നിന്നും എഴുന്നെള്ളിപ്പിനായി ഇപ്പോൾ ബാലകൃഷ്ണനെ അന്വേഷിച്ച് ആനപ്രേമികൾ വരുന്നുണ്ട്. നാടൻ ആനയുടെ ഭംഗിയും, 10 അടിയോടടുത്ത ഉയരവും, നല്ല തലയെടുപ്പും ബാലകൃഷ്ണന്റെ എടുത്തു പറയേണ്ട സവിശേഷതകളാണ്.
ആനപ്രേമികളുടെ ആവശ്യപ്രകാരം ഇത്തവണ വടക്കുംനാഥൻ ആനയൂട്ടിനും ബാലകൃഷ്ണനെ പങ്കെടുപ്പിച്ചിരുന്നു. ആരും ശ്രദ്ധിക്കാതിരുന്ന ആനക്കോട്ടയിലെ ബാലേട്ടൻ അങ്ങനെ പതിയെ താരമായി ഉയർന്നു. ഒപ്പം അവനെ ശ്രദ്ധേയനാക്കിയ സുമലാൽ എന്ന ലാലേട്ടനും. വിളക്ക് എഴുന്നെള്ളിപ്പിനായി ക്ഷേത്ര പരിസരത്ത് കൊണ്ടുവന്നാൽ ബാലകൃഷ്ണനെ കാണാൻ വേണ്ടി മാത്രം ജനങ്ങൾ തടിച്ചുകൂടുന്നതും ഗുരുവായൂരിലെ പതിവ് കാഴ്ചയാണ്.
Comments