മികച്ച ഗായികയ്‌ക്കുള്ള ദേശീയ പുരസ്കാരം നഞ്ചിയമ്മയ്‌ക്ക് നൽകിയതിൽ വിമർശനവുമായി സംഗീതജ്ഞന്‍ ലിനു ലാല്‍. ഫെയ്സ്ബുക്കിലൂടെയാണ് ലിനു ലാല്‍ രംഗത്ത് വന്നത്. ഇന്ത്യയിലെ ഏറ്റവും നല്ല പാട്ടായിരുന്നോ അയ്യപ്പനും കോശിയിലെ നഞ്ചിയമ്മ പാടിയതെന്ന് ലിനു ചോദിക്കുന്നു. ഏറ്റവും നന്നായി പാടിയ പാട്ടായിരുന്നോ എന്ന് തനിക്ക് സംശയമാണെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു.
ഞങ്ങളുള്ള ഒന്നു രണ്ടു വേദിയില്‍ ഈ അമ്മ വന്നിട്ടുണ്ടെന്നും പിച്ച് ഇട്ടു കൊടുത്താല്‍ അതിന് അനുസരിച്ച് പാടാനൊന്നും നഞ്ചിയമ്മയ്‌ക്ക് കഴിയില്ല എന്നും ലിനു ലാല്‍ പറഞ്ഞു. അങ്ങനെയുള്ള ഒരാള്‍ക്കാണോ പുരസ്‌കാരം കൊടുക്കേണ്ടതെന്നും ഇദ്ദേഹം ചോദിക്കുന്നു. മൂന്നും നാലും വയസുമുതല്‍ സംഗീതം അഭ്യസിച്ച് ജീവിതം മുഴുവൻ സംഗീതത്തിനു വേണ്ടി മാത്രം മാറ്റിവെച്ചവരുണ്ട്. അങ്ങനെയുള്ളവർക്ക് നൽകേണ്ടതിന് പകരം നഞ്ചിയമ്മ പാടിയ ഈ പാട്ടിന് മികച്ച ഗായികയ്‌ക്കുള്ള നാഷണല്‍ അവാര്‍ഡ് കൊടുത്തത് തെറ്റാണെന്ന് ലിനു ലാല്‍ പറയുന്നു.
പുതിയൊരു പാട്ട് കംപോസ് ചെയ്ത് നഞ്ചിയമ്മയെ സ്റ്റുഡിയോയിലേക്ക് വിളിച്ച് ആ പാട്ട് പാടിപ്പിക്കാമെന്നുവച്ചാല്‍ അത് സാധിക്കുമെന്ന് തോന്നുന്നില്ല എന്ന് ലിനു വിമർശിക്കുന്നു. ലിനു ലാലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. മലയാള പിന്നണി ഗാനരംഗത്തെ പ്രമുഖര്‍ പലരും നഞ്ചിയമ്മയുടെ നേട്ടത്തെ അവഗണിച്ചുവെന്നും വിമർശനം ഉയരുന്നുണ്ട്.
Comments