പാലക്കാട്: മണ്ണാർക്കാട് കരിമ്പ എച്ച്എസ്എസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്കെതിരെ നാട്ടുകാരിൽ ചിലർ രംഗത്തെത്തി. അപകടകരമാം വിധം വിദ്യാർത്ഥികൾ റോഡിൽ വെച്ച് റീൽസ് ഷൂട്ട് ചെയ്യുന്നതും ഫോട്ടോ ഷൂട്ട് നടത്തുന്നതുമാണ് നേരത്തെ നടഞ്ഞിട്ടുള്ളതെന്ന് നാട്ടുകാർ ആരോപിച്ചു.
ഏറെ അപകടങ്ങൾ നടന്ന പ്രദേശത്ത് അശ്രദ്ധമായി യാത്രക്കാർക്ക് അപകടം വരുത്തി വെയ്ക്കുന്ന രീതിയിലായിരുന്നു വിദ്യാർത്ഥികളുടെ പെരുമാറ്റമെന്നും നാട്ടുകാർ കുറ്റപ്പെടുത്തി.
രണ്ടാഴ്ച മുൻപ് റീൽസ് ഷൂട്ട് ചെയ്യാൻ സമീപത്തെ കടയിൽ നിന്ന് കസേരയെടുത്ത് വിദ്യാർത്ഥികൾ റോഡിന്റെ നടുവിൽ ഇരുന്നു. അപ്പോൾ തന്നെ കുട്ടികളെ ഇതിൽ നിന്ന് വിലക്കി.
ഇതിന് മുൻപ് റീൽസിനായി റോഡിൽകിടന്ന് പുഷപ്പ് എടുത്തെന്നും റോഡ് മുറിച്ച് കടക്കുന്ന രീതിയിൽ പല തവണ ഫോട്ടോ ഷൂട്ടുകൾ നടത്തിയെന്നും നാട്ടുകാർ വ്യക്തമാക്കി. ഇക്കാര്യങ്ങൾ ചോദ്യം ചെയ്തപ്പോഴും കുട്ടികൾ നാട്ടുകാരോട് കയർക്കുകയാണ് ചെയ്തത്. സ്കൂളിലെ അദ്ധ്യാപകരോട് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും നടപടിയില്ലെന്നും നാട്ടുകാർ പറയുന്നു.
കഴിഞ്ഞ ദിവസം കരിമ്പയിൽ സ്കൂൾ വിട്ട ശേഷം സമീപത്തെ ബസ് സ്റ്റോപിൽ ബസ് കാത്തിരിക്കുകയായിരുന്ന വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റിരുന്നു. പെൺകുട്ടികൾക്കൊപ്പം ആൺകുട്ടികൾ ഇരിയ്ക്കുന്നത് ചോദ്യം ചെയ്ത് പ്രദേശവാസികളിലൊരാൾ മർദ്ദിച്ചു. തുടർന്ന് ഇയാൾ വിദ്യാർത്ഥിനികളെ അസഭ്യം പറയുകയും മർദ്ദിക്കാൻ തുനിയുകയും ചെയ്തു. മറ്റു വിദ്യാർത്ഥികൾ ഇത് ചോദ്യം ചെയ്തപ്പോൾ ഒരു സംഘം ആളുകൾ കൂട്ടം ചേർന്ന് മർദ്ദിച്ചുവെന്നാണ് പരാതി.
Comments