ലോകത്തിന് മുമ്പിൽ ഇന്ത്യയുടെ യശസുയർത്തി വീണ്ടും അഭിമാനമായിരിക്കുകയാണ് ജാവലിൻ താരം നീരജ് ചോപ്ര. ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയ്‌ക്ക് വേണ്ടി സ്വർണം നേടിയ താരം നിരവധി രാജ്യാന്തര മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ശേഷം ഒടുവിൽ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലും മാറ്റുരച്ചു.
ഇന്ത്യയ്‌ക്കായി വെള്ളി മെഡലാണ് ഇത്തവണ നീരജ് കരസ്ഥമാക്കിയത്. ഈ നേട്ടത്തിന് ഒരു പ്രത്യേകതയുമുണ്ട്. ടോക്കിയോ ഒളിമ്പിക്‌സിൽ നീരജിന് സ്വർണമെഡലിന് അർഹനാക്കിയ പ്രകടനത്തിൽ 87.58 മീറ്റർ ദൂരത്തേക്കായിരുന്നു താരം ജാവിലിനെറിഞ്ഞത്. എന്നാലിന്ന് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ നീരജ് ടോക്കിയോയിൽ നടത്തിയതിനേക്കാൾ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.
88.13 മീറ്റർ ദൂരത്തേക്ക് എറിഞ്ഞുവീഴ്‌ത്തിയായിരുന്നു നീരജിന്റെ വെള്ളിനേട്ടം. പാനിപ്പത്തിൽ നിന്നുള്ള ഇന്ത്യയുടെ അഭിമാനതാരം 130 കോടി ജനങ്ങളുടെയും പ്രതീക്ഷകൾ കാത്ത് ഇതോടെ വീണ്ടും ചരിത്രമെഴുതുകയായിരുന്നു. നാലാം ശ്രമത്തിലായിരുന്നു നീരജിന് വെള്ളിമെഡലിന് അർഹനാക്കിയ പ്രകടനം കാഴ്ചവെച്ചത്.
അഞ്ജു ബോബി ജോർജ്ജിന് ശേഷം, 19 വർഷങ്ങൾക്കിപ്പുറം ലോക അത്‌ലറ്റിക്‌സിൽ നീരജിലൂടെ ഇന്ത്യ വീണ്ടും മെഡൽ നേടി. ഇതോടെ ഒളിമ്പിക്‌സിലും ലോക ചാമ്പ്യൻഷിപ്പിലും മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനാകുകയാണ് നീരജ്.
Comments