എറണാകുളം : ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി റൂറൽ ജില്ലയിലെ സ്ഥിരം കുറ്റവാളികളായ മൂന്ന് പേരെ കാപ്പ ചുമത്തി ജയിലിലടച്ചു. മാഞ്ഞാലി കുന്നുംപുറം സ്വദേശി സുനീർ , വടക്കേക്കര സ്വദേശി യദുകൃഷ്ണ , ഞാറക്കൽ സ്വദേശി ജൂഡ് ജോസഫ് എന്നിവരെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. മൂന്ന് പേരെയും വിയ്യൂർ സെൻട്രൽ ജയിലിലാണ് അടച്ചത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഞാറയ്‌ക്കൽ, മുനമ്പം സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, ആയുധ നിയമ പ്രകാരമുള്ള കേസ്, കാപ്പ ഉത്തരവിന്റെ ലംഘനം, മോഷണം മുതലായ കേസുകളിലെ പ്രതിയാണ് ജൂഡ് ജോസഫ്. കഴിഞ്ഞ ഫെബ്രുവരിയിൽ ചെറായിയിൽ പ്രവർത്തിക്കുന്ന ഓൺലൈൻ ഷോപ്പിൽ കയറി ഇയാൾ ലാപ്‌ടോപ്പും മറ്റ് വസ്തുക്കളും മോഷ്ടിച്ചിരുന്നു. ഈ കേസിലാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തിയത്. മുനമ്പം, കൊച്ചി സിറ്റി എറണാകുളം സെൻട്രൽ, നോർത്ത് പറവൂർ, ആലുവ ഈസ്റ്റ്, ചേരാനല്ലൂർ സ്റ്റേഷനുകളിലായി നിരവധി കവർച്ചാ കേസുകളിലെ പ്രതിയാണ് യദുകൃഷ്ണ.കഴിഞ്ഞ ജനുവരിയിൽ ബൈക്ക് മോഷണ കേസിൽ പ്രതിയായതിനെ തുടർന്നാണ് ഇയാൾക്കെതിരെ കാപ്പ പ്രകാരം നടപടി സ്വീകരിച്ചത്.
മൂന്നാമനായ സുനീർ ആലുവ വെസ്റ്റ് സ്റ്റേഷൻ പരിധിയിൽ ദേഹോപദ്രവം, കൊലപാതകശ്രമം, വിശ്വാസവഞ്ചന തുടങ്ങിയ കേസുകളിൽ പ്രതിയാണ് . കഴിഞ്ഞ ജനുവരിയിൽ മാഞ്ഞാലി മാട്ടുപുറത്ത് ഗുണ്ടാ ആക്രമണ കേസിൽ പ്രതിയായതിനെ തുടർന്നാണ് സുനീറിനെതിരെ കാപ്പ ചുമത്തിയത്.
അതേസമയം ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ഇതുവരെ 57 പേരെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്‌ക്കുകയും 35 പേരെ നാട് കടത്തുകയും ചെയ്തിട്ടുണ്ട്. ജില്ലയിൽ കുറ്റകൃത്യങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്് ജില്ലാപോലീസ് മേധാവി അറിയിച്ചു.
Comments