തിരുവനന്തപുരം: ഭൂരിപക്ഷ വര്‍ഗീയത ചെറുക്കാൻ ഉയർന്ന് വരുന്നതാണ് ന്യൂനപക്ഷ വർഗീയതയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കോൺഗ്രസ് സംഘടിപ്പിച്ച ചിന്തന് ശിബിരത്തെ വിമർശിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് മന്ത്രിയുടെ അഭിപ്രായം. ഇടതുവിരുദ്ധത മാത്രം ചിന്തിക്കാൻ വേണ്ടിയാണ് ശിബിരം നടന്നതെന്നും ഇന്ത്യയുടെ മതനിരപേക്ഷതയെപ്പറ്റി കോൺഗ്രസ് നേതൃത്വം ചിന്തിച്ചില്ല എന്നും മുഹമ്മദ് റിയാസ് ആരോപിച്ചു. മൃദു ഹിന്ദുത്വ വാദത്തിന്റെ പിടിയിലാണ് കോണ്‍ഗ്രസ് എന്നും അതിനാൽ കോൺഗ്രസിന്റെ വോട്ട് ബിജെപിയ്‌ക്ക് ചോരുന്നു എന്നും മന്ത്രി ഫേയ്സ്ബുക്കിൽ കുറിച്ചു.
രാജ്യത്തെ മതനിരപേക്ഷത കനത്ത വെല്ലുവിളികള്‍ നേരിട്ടപ്പോഴും മതന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥയിലായപ്പോഴും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം മൗനത്തിലായിരുന്നുവെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. മൃദു ഹിന്ദുത്വ നിലപാടില്‍ നിന്നും തീവ്ര മതനിരപേക്ഷ നിലപാടിലേക്ക് കോണ്‍ഗ്രസിനെ തിരിച്ചു കൊണ്ടു വരാന്‍ എന്ത് തീരുമാനമാണ് ശിബിരം കൈക്കൊണ്ടതെന്ന് അദ്ദേഹം ചോദിച്ചു. മൃദു ഹിന്ദുത്വ വാദത്തിന്റെ പിടിയില്‍ അകപ്പെട്ടതാണ് കോണ്‍ഗ്രസ് നേരിടുന്ന പ്രധാന പ്രശ്നമെന്നും റിയായ് ആരോപിക്കുന്നു.
അധികാരത്തില്‍ എങ്ങനെയെങ്കില്ലും കയറിപ്പറ്റുക എന്ന ചിന്ത മാത്രമാണ് കോൺഗ്രസിനുള്ളത്. കേരളത്തില്‍ കോണ്‍ഗ്രസ് ചരിത്രത്തിലാദ്യമായി തുടര്‍പ്രതിപക്ഷമായി. ഇതിന്റെ ഭാഗമായി രൂപം കൊണ്ട അന്ധമായ ഇടതു വിരോധം സംഘപരിവാര്‍ രാഷ്‌ട്രീയത്തെ സഹായിക്കുന്നു. അധികാര കസേര എന്ന ഒറ്റ ലക്ഷ്യവുമായി പോകുന്നതു കൊണ്ടാണ് കോണ്‍ഗ്രസ് തീവ്രമതനിരപേക്ഷ നിലപാട് സ്വീകരിക്കാന്‍ തയ്യാറാവാത്തത് എന്നും അദ്ദേഹം ആരോപിച്ചു.
Comments