റിഗോൺ: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻ ഷിപ്പിലെ പോൾ വാൾട്ട് ഇനത്തിൽ സ്വന്തം റെക്കോഡ് തന്നെ തിരുത്തിക്കുറിച്ച് ഡ്യൂപ്ലാന്റിസ്. 6 മീറ്റർ ഉയരം കീഴടക്കി തന്നെ സ്വീഡന്റെ ആർമാന്റ് ഡ്യൂപ്ലാന്റിസ് സ്വർണ്ണം ഉറപ്പിച്ചിരുന്നു. എന്നാൽ 6.20 എന്ന തന്റെ മുൻ നേട്ടത്തെ മറികടക്കാനുള്ള ഡ്യൂപ്ലാന്റിസിന്റെ ശ്രമമാണ് വിജയം കണ്ടത്.
ബെൽഗ്രേഡിൽ മറികടന്ന 6.20 മീറ്റർ ഒരു സെന്റീമീറ്റർ കൂടി മെച്ചപ്പെടുത്താൻ ഒറിഗോണിൽ ഡ്യൂപ്ലാന്റിസിനായി. രണ്ടാമത്തെ ചാട്ടത്തിനാണ് ഡ്യൂപ്ലാന്റിസിന് നേട്ടം സ്വന്തമാക്കാനായത്. ഇന്ന് താൻ റെക്കോഡ് മറികടക്കുന്നതിനെക്കുറിച്ച് കാര്യമായി ശ്രദ്ധിച്ചില്ല. മികച്ച പ്രകടനം നടത്താനാണ് ശ്രമം നടത്തിത്. ഇന്ന് സ്വർണ്ണം നേടുക എന്നതുമാത്രമായിരുന്നു ശ്രദ്ധ. അതിനായി പരമാവധി ഉയരം കീഴടക്കാനാണ് ശ്രമിച്ചതെന്നും ഡ്യൂപ്ലാന്റിസ് മത്സരശേഷം പറഞ്ഞു.
തന്റെ 22-ാം വയസ്സിലാണ് ലോകറെക്കോഡ് നിരവധി തവണ സ്വയം തകർക്കുന്ന തരത്തിലേക്ക് ഉയർന്നിരിക്കുന്നത്. മാത്രമല്ല ലോകത്തിലെ ആറ് സുപ്രധാന മത്സരങ്ങളിലും സ്വർ്ണ്ണം നേടുന്ന ലോകത്തിലെ ആദ്യതാരമായും ഡ്യൂപ്ലാന്റിസ് മാറിക്കഴിഞ്ഞു. ഒളിമ്പിക്‌സ്, ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്, ലോക ഇൻഡോർ ചാമ്പ്യൻഷിപ്പ്്, ലോക ജൂനിയർ ചാമ്പ്യൻഷിപ്പ്, ലോക യൂത്ത് ചാമ്പ്യൻഷിപ്പ്, യൂറോപ്യൻ ചാമ്പ്യൻഷിപ്പ് എന്നിവയിലെല്ലാം റെക്കോഡ് നേട്ടത്തോടെ സ്വർണ്ണം നേടിയ ഏക താരമാണ് ഡ്യൂപ്ലാന്റിസ്.















