കാബൂൾ: അഫ്ഗാനിസ്ഥാനിലെ സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിച്ചതായും രാജ്യത്തെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളും സിഖുകാരും മടങ്ങിയെത്തണമെന്നും അഭ്യർത്ഥിച്ച് താലിബാൻ. താലിബാൻ മന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽ ഡോ.മുല്ല അബ്ദുൾ വാസി കഴിഞ്ഞ ദിവസം രാജ്യത്തെ ഹിന്ദു,സിഖ് കൗൺസിൽ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കിടയിലാണ് അഭ്യർത്ഥന.
സുരക്ഷാ പ്രശ്‌നങ്ങൾ ഉയർത്തി രാജ്യം വിട്ട എല്ലാ ഇന്ത്യക്കാർക്കും സിഖുകാർക്കും രാജ്യത്ത് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇപ്പോൾ അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങാമെന്നും ഡോ.മുല്ല അബ്ദുൾ വാസി പറഞ്ഞു.
ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രൊവിൻസ് (ഐഎസ്‌കെപി) കാബൂളിലെ ഗുരദ്വാരയ്‌ക്കെതിരെ നടത്തിയ ആക്രമണം തടഞ്ഞതിന് സിഖ് നേതാക്കൾ നന്ദി പറഞ്ഞതായി താലിബാൻ വാർത്ത കുറിപ്പിൽ അവകാശപ്പെട്ടു.
അഫ്ഗാനിസ്ഥാനിൽ താലിബാൻ അധിനിവേശം തുടങ്ങിയതിന് പിന്നാലെ നിരവധി ആളുകൾ കൂട്ടപ്പലായനം ചെയ്തിരുന്നു. ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള താലിബാൻ ഭീകരരുടെ ആക്രമണം ശക്തമായതിനെ തുടർന്നായിരുന്നു പലായനം.
Comments