ന്യൂഡൽഹി: ലോക അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്‌ക്ക് വേണ്ടി വെളളി മെഡൽ നേടിയ
ജാവലിൻ താരം നീരജ് ചോപ്ര കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കില്ല. ഒറിഗോണിൽ നടന്ന ലോക അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേറ്റ പരിക്കാണ് വില്ലനായത്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ജനറൽ രാജീവ് മേത്തയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
കോമൺവെൽത്തിലെ രാജ്യത്തിന്റെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്നു നീരജ് ചോപ്ര. ചെറിയ വേദന മാത്രമേയുളളൂവെന്നും വരുന്ന ദിവസങ്ങളിൽ ഭേദമാകുമെന്നും നീരജ് ഒറിഗോണിലെ മെഡൽ നേട്ടത്തിന് ശേഷം പ്രതികരിച്ചിരുന്നു. ഈ വാക്കുകളുടെ വിശ്വാസത്തിലായിരുന്നു കായികപ്രേമികൾ. എന്നാൽ മത്സരത്തിൽ പങ്കെടുക്കാനാകില്ലെന്നും ശാരീരിക ക്ഷമത വീണ്ടെടുത്തിട്ടില്ലെന്നും നീരജ് അറിയിച്ചതായി രാജീവ് മേത്ത പറഞ്ഞു.
ലോക അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ 88.13 ദൂരം എറിഞ്ഞാണ് നീരജ് വെള്ളി മെഡൽ നേടിയത്. യോഗ്യതാ റൗണ്ടിൽ 82.39 മീറ്റർ ദൂരം എറിഞ്ഞ് രണ്ടാം സ്ഥാനം നേടിയാണ് നീരജ് ചോപ്ര ഫൈനലിലേക്ക് യോഗ്യത നേടിയത്. ഫോമിലായതുകൊണ്ടു തന്നെ കോമൺവെൽത്തിൽ നീരജിന് മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു പരിശീലകരും കായികപ്രേമികളും.
ടോക്കിയോ ഒളിമ്പിക്‌സിലെ സ്വർണ മെഡൽ നേട്ടത്തോടെയാണ് നീരജ് ചോപ്ര കായികപ്രേമികളുടെ മനസിൽ കുടിയേറിയത്. ഈ മാസം 28 ന് ബർമിങ്ഹാമിലാണ് കോമൺവെൽത്ത് ഗെയിംസ് ആരംഭിക്കുക. 200 ലധികം കായിക താരങ്ങൾ ഉൾപ്പെടെ 300 ലധികം വരുന്ന ഇന്ത്യൻ സംഘമാണ് ഗെയിംസിൽ പങ്കെടുക്കുക.
2018 ലെ കോമൺവെൽത്ത് ഗെയിംസിൽ 26 സ്വർണം ഉൾപ്പെടെ 66 മെഡലുകളുമായി ഇന്ത്യ മൂന്നാമത് എത്തിയിരുന്നു. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും മാത്രമായിരുന്നു മുൻപിലുളള രാജ്യങ്ങൾ. ഇക്കുറി കൂടുതൽ മെഡലുകൾ നേടാനാവുമെന്ന പ്രതീക്ഷയ്‌ക്കിടെയാണ് നീരജിന്റെ പിൻമാറ്റം.
Comments