കൊൽക്കത്ത: അദ്ധ്യാപക നിയമന കുംഭകോണക്കേസിലും കള്ളപ്പണം വെളുപ്പിക്കൽ കേസിലും പ്രതിയായ പശ്ചിമബംഗാൾ വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജിയുടെ മന്ത്രിക്കസേര തെറിക്കുമെന്ന് സൂചന. പാർത്ഥ ചാറ്റർജിയുടെ അഴിമതിക്കേസ് മമതയുടെ തൃണമൂൽ സർക്കാരിന് വലിയ ക്ഷീണം ഉണ്ടാക്കിയിരുന്നുവെങ്കിലും മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സർക്കാരിന്റേത്.
എന്നാൽ ഇതിനെതിരെ തെളിവുകൾ സഹിതം ചൂണ്ടിക്കാട്ടി ബിജെപി കടുത്ത പ്രതിഷേധം ഉയർത്തിയതോടെ പ്രതിരോധത്തിലായിരിക്കുകയാണ് തൃണമൂൽ കോൺഗ്രസ്. ചാറ്റർജിക്കെതിരെ എല്ലാ കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നതോടെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കുകയല്ലാതെ വേറ വഴിയില്ലാതായിരിക്കുയാണ് തൃണമൂൽ കോൺഗ്രസിന്.
ഇതിന്റെ സൂചനകൾ ചിത്രങ്ങൾ സഹിതം ചില മാദ്ധ്യമങ്ങൾ പുറത്തുവിടുകയും ചെയ്തു. പാർത്ഥ ചാറ്റർജി ഉപയോഗിച്ചിരുന്ന ഔദ്യോഗിക കാർ ഇപ്പോൾ മന്ത്രിയുടെ വീട്ടിൽ നിന്ന് അപ്രത്യക്ഷമായി. കാർ ഇപ്പാേൾ ബംഗാൾ നിയമസഭയിലെത്തിച്ചതിന്റെ ചിത്രങ്ങൾ ദേശീയമാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നു. വാഹനത്തിൽ നിന്ന് നെയിം പ്ലേറ്റ് അപ്രത്യക്ഷമായത് ചൂണ്ടിക്കാട്ടി ചാറ്റർജിയുടെ മന്ത്രിസ്ഥാനം തുലാസിലാണെന്ന റിപ്പോർട്ടുകളാണ് പ്രാദേശിക മാദ്ധ്യമങ്ങൾ ഉൾപ്പെടെ നൽകുന്നത്.
അതേസമയം പാർത്ഥ ചാറ്റർജിയ്‌ക്ക് അസുഖമായതിനാൽ എപ്പോൾ തിരിച്ചെത്തുമെന്ന് വ്യക്തമാല്ലെന്നും, അതിനാലാണ് കാർ തിരികെ നൽകിയെന്നുമാണ് മന്ത്രിയോട് അടുത്ത വൃത്തങ്ങൾ വിശദീകരിക്കുന്നത്.
കഴിഞ്ഞ ദിവസം അദ്ദേഹത്തെ 10 ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളും മറ്റും ഉണ്ടെന്ന് പറഞ്ഞ് കസ്റ്റഡി വൈകിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിദഗ്ധ പരിശോധനയിൽ കാര്യമായ പ്രശ്‌നങ്ങൾ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോടതി കസ്റ്റഡിയിൽ വിടുകയായിരുന്നു.
പാർത്ഥ ചാറ്റർജിയുടെ സഹായിയായ അർപ്പിത മുഖർജിയുടെ കൊൽക്കത്തയിലെ വസതിയിൽ ഇഡി നടത്തിയ പരിശോധനയിൽ 20 കോടി രൂപയും ഒരു കോടി രൂപയുടെ ആഭരണങ്ങളും കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇരുവരെയും അറസ്റ്റ് ചെയ്തത്.
Comments