കാസർകോട് : കടബാധ്യതയെ തുടർന്ന് വീട് വിൽക്കാനൊരുങ്ങിയ വയോധികനെ കടാക്ഷിച്ച് ഭാഗ്യദേവത. കാസർകോട് സ്വദേശി ബാവയ്‌ക്കാണ് കഴിഞ്ഞ ദിവസം നറുക്കെടുത്ത ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്.
കടബാധ്യത തീർക്കുന്നതിനായി വീട് വിൽക്കാൻ ബാവ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ടോക്കൺ അഡ്വാൻസ് വാങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പാണ് ഇദ്ദേഹത്തെ ഭാഗ്യം തുണച്ചത്. 50 ലക്ഷം രൂപയുടെ കടബാധ്യതയാണ് ഇയാൾക്കുള്ളത്. രണ്ട് മക്കളുടെ വിവാഹം നടത്തിയതോടൊയാണ് ഇത്രയധികം ബാധ്യതയിലേക്ക് അദ്ദേഹം എത്തിയത്.
ഇടയ്‌ക്ക് പെയിറ്റിംഗ് ജോലി ചെയ്തിരുന്നെങ്കിലും കൊറോണ ബാധിച്ചതോടെ ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലായി ബാവ. ഇതോടെ ബാങ്കിലെ അടവുകൾ മുടങ്ങി. തുടർന്നാണ് 8 മാസം മുമ്പ് നിർമ്മിച്ച വീട് വിൽക്കാൻ തീരുമാനിച്ചത്.
അഞ്ച് മക്കളാണ് ബാവക്ക് . പെൺമക്കളുടെ കല്യാണത്തിനും മകനെ വിദേശത്തേക്ക് അയക്കുന്നതിനും ബാവ പണം കടം വാങ്ങിയിരുന്നു. ഈ ബാധ്യതകൾ തീർക്കാനുള്ള ഓട്ടത്തിനിടയിലാണ് മഞ്ചേശ്വരം ഹൊസങ്കടിയിലെ സുഹൃത്തിന്റെ സ്റ്റാളിൽ നിന്ന് കഴിഞ്ഞ ദിവസം 50 രൂപ നൽകി ബാവ ഒരു ടിക്കറ്റെടുത്തത്. തുടർന്ന് എഫ്.എഫ് 537904 എന്ന ഈ ടിക്കറ്റിന് ഒന്നാം സമ്മാനം അടിക്കുകയായിരുന്നു. നിലവിൽ ലഭിക്കുന്ന പണം ഉപയോഗിച്ച് കടത്തിൽ നിന്ന് കരകയറാൻ സാധിക്കുമല്ലോ എന്ന സന്തോഷത്തിലാണ് ബാവയും കുടുംബവും.
Comments