കൊൽക്കത്ത: പശ്ചിമബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി അനുയായി അർപ്പിത മുഖർജി രംഗത്ത്. ഇരുവരും അദ്ധ്യാപക നിയമന കുംഭകോണക്കേസിലും കള്ളപ്പണക്കേസിലും പ്രതിയായി അന്വേഷണം നേരിടുന്നതിനിടെയാണ് വെളിപ്പെടുത്തൽ.
തന്റെ വീട് മന്ത്രി പാർത്ഥ ചാറ്റർജി ഒരു മിനി ബാങ്ക് പോലെയാണ് കൈകാര്യം ചെയ്തിരുന്നതെന്ന് അവർ വ്യക്തമാക്കി. മന്ത്രിയ്‌ക്കും അടുപ്പക്കാർക്കും മാത്രം കടക്കാൻ അനുവാദമുള്ള ഒരു മുറി തന്റെ വീട്ടിലുണ്ടായിരുന്നതായും ആ മുറിയിലാണ് മന്ത്രിയുടെ പണമെല്ലാം സൂക്ഷിച്ച് വെച്ചിരുന്നതെന്നും അർപ്പിത മുഖർജി വെളിപ്പെടുത്തി.
എത്ര പണമാണ് സൂക്ഷിച്ച് വെച്ചിരിക്കുന്നതെന്ന് തന്നോട് പറയാറില്ലെന്നും നടി വെളിപ്പെടുത്തി. ഒരു ബംഗാളി നടനാണ് തന്നെ മന്ത്രിയ്‌ക്ക് പരിചയപ്പെടുത്തിയതെന്ന് നടി പറഞ്ഞു. അദ്ധ്യാപക നിയമനത്തിനായി വാങ്ങിയ കോഴപ്പണം തന്നെയാണ് ഇഡി വീട്ടിൽ നിന്ന് കണ്ടെടുത്തതെന്ന് അവർ കുറ്റസമ്മതം നടത്തിയതായാണ് വിവരം.
നടിയുടെ ഈ വെളിപ്പെടുത്തൽ മന്ത്രിയ്‌ക്ക് വലിയ ഊരാക്കുടുക്കായി മാറിയിരിക്കുകയാണ്. അർപ്പിത മുഖർജിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത 20 കോടിയോളം രൂപ പാർത്ഥ ചാറ്റർജിയുടേതല്ലെന്ന തരത്തിൽ തൃണമൂൽ കോൺഗ്രസുകാർ പ്രചാരണം നടത്തുന്നതിനിടെയാണ് ഈ വെളിപ്പെടുത്തൽ.
അതേസമയം പാർത്ഥ ചാറ്റർജിയുടെ മന്ത്രിസ്ഥാനം തെറിക്കുമെന്നാണ് വിവരം. മന്ത്രിയുടെ ഔദ്യോഗിക വാഹനം വീട്ടിൽ നിന്ന് നിയമസഭയിലെത്തിച്ചതായും വാഹനത്തിലെ മിനിസ്റ്റർ നെയിം ബോർഡ് നീക്കം ചെയ്തതായും വാർത്തകൾ പുറത്ത് വന്നിരുന്നു. എല്ലാ കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നതോടെയാണ് ഈ നീക്കം.
Comments