ന്യൂഡൽഹി : രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് ചോദിക്കുമെന്ന് കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരി. രാഷ്‌ട്രപതിയെ അപമാനിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കില്ലെന്നും പരാമർശത്തിൽ അവർക്ക് വിഷമം തോന്നിയിട്ടുണ്ടെങ്കിൽ നേരിട്ടെത്തി മാപ്പ് ചോദിക്കുമെന്നും ചൗധരി പറഞ്ഞു. രാഷ്‌ട്രപതിയെ ”രാഷ്‌ട്രപത്‌നി” എന്ന് വിളിച്ച് അപമാനിച്ചത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്ന് പ്രതിഷേധവുമായി ബിജെപി നേതാക്കൾ രംഗത്തെത്തിയതോടെയാണ് ക്ഷമ ചോദിക്കുമെന്ന് ചൗധരി അറിയിച്ചത്.
കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ഈ വിവാദത്തിലേക്ക് വലിച്ചിഴക്കേണ്ട ആവശ്യമില്ലെന്നും ആധിർ രഞ്ജൻ ചൗധരി പറഞ്ഞു. രാഷ്‌ട്രപതിയെ അപമാനിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കുന്നില്ല. ലോക്‌സഭയിൽ നടത്തിയ പരാമർശം നാക്ക് പിഴയായിരുന്നു. അതിൽ രാഷ്‌ട്രപതിക്ക് വിഷമം തോന്നിയിട്ടുണ്ടെങ്കിൽ നേരിട്ട് കണ്ട് മാപ്പ് പറയും. താൻ ശിക്ഷിക്കപ്പെടാൻ തയ്യാറാണെന്നും പക്ഷേ എന്തിനാണ് സോണിയ ഗാന്ധിയെ ഇതിലേക്ക് വലിച്ചിഴക്കുന്നത് എന്നും ചൗധരി ചോദിച്ചു.
രാഷ്‌ട്രപതിയെ ”രാഷ്‌ട്രപത്‌നി” എന്ന് വിശേഷിപ്പിച്ചുകൊണ്ടുളള കോൺഗ്രസ് നേതാവിന്റെ പരാമർശം വിവാദങ്ങൾക്ക് തീകൊളുത്തിയിരുന്നു. തുടർന്ന് ബിജെപി എംപിമാർ ഉൾപ്പെടെ പാർലമെന്റിൽ പ്രതിഷേധിച്ചു. ആധിർ രഞ്ജൻ ചൗധരിയുടെ അധിക്ഷേപ പരാമർശത്തിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി മാപ്പ് പറയണമെന്നാണ് സ്മൃതി ഇറാനി, നിർമ്മല സീതാരാമൻ ഉൾപ്പെടെയുള്ള കേന്ദ്ര മന്ത്രിമാർ ആവശ്യപ്പെട്ടത്. എന്നാൽ ചൗധരി ക്ഷമ ചോദിച്ചു എന്നായിരുന്നു സോണിയ ഗാന്ധിയുടെ ന്യായീകരണം. സംഭവം നാക്ക് പിഴയാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ ചൗധരിയും ശ്രമിക്കുന്നുണ്ട്.
Comments