കർക്കിട വാവുബലിയ്‌ക്ക് സഖാക്കൾ മുന്നിട്ടിറങ്ങണമെന്ന സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജന്റെ ആഹ്വാനത്തെ വിമർശിച്ച് ബിജെപി നേതാവ് കെ.എസ്.രാധാകൃഷ്ണൻ. മാർക്സിസ്റ്റ് പാർട്ടി പൊന്മാനാണോ മാരീചനാണോ എന്ന് അദ്ദേഹം ചോദിക്കുന്നു. മാനായും മാരീചനായും മാർക്സിസ്റ്റ് പാർട്ടി പകർന്നാടുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. സഹായികളുടെ രൂപത്തിൽ ഹിന്ദുക്കളെ തീവ്രവാദികൾ സ്വാധീനിക്കാതിരിക്കാൻ വേണ്ടിയാണ് തീരുമാനെമെന്ന് ഇപി ജയരാജൻ പറഞ്ഞതിനെ കടുത്ത ഭാഷയിൽ വിമർശിക്കുകയാണ് കെ.എസ്.രാധാകൃഷ്ണൻ.
കണ്ണൂരിൽ ജീവിച്ചിരിക്കുന്ന ഏക അഹിംസാവാദിയാണ് ജയരാജൻ എന്ന് അദ്ദേഹത്തിന്റെ ഫാൻസ് അസോസിയേഷൻ അഥവാ പിജെ ആർമി അഥവാ പാണസംഘം പാടി നടക്കുന്നുവെന്ന് കെ.എസ്.രാധാകൃഷ്ണൻ പരിഹസിക്കുന്നു. യഥാർത്ഥത്തിൽ ജയരാജൻ വിപ്ലവത്തിന്റെ ശുക്രനക്ഷത്രമാണ്. വിപ്ലവം വരുവാൻ കാലതാമസം വരുന്നതു കൊണ്ട് മാത്രമാണ് പൊന്മാന്റെ വേഷത്തിൽ ജയരാജൻ സേവനത്തിനിറങ്ങുന്നത്. ഈ സാഹചര്യത്തിൽ മാർക്സിസ്റ്റ് പാർട്ടിയിലെ ജയരാജൻമാരോ ഗോവിന്ദൻ മാഷോ ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്നും അദ്ദേഹം പറയുന്നു.
വൈരുദ്ധ്യാധിഷ്ഠതവും ചരിത്രപരവുമായ ഭൗതിക വാദത്തിൽ മാർക്സിസ്റ്റ് പാർട്ടി വിശ്വസിക്കുന്നുണ്ടോ?, ഈശ്വരൻ, മതം, പിതൃക്കളുടെ ആത്മമോക്ഷം, ബലിതർപ്പണം എന്നു തുടങ്ങിയ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും പാർട്ടി വിശ്വാസം അനുസരിച്ച് അംഗീകാരം നൽകാൻ കഴിയുമോ?, പാർട്ടി പ്രചരിപ്പിച്ചിരുന്ന വർഗ്ഗ സമൂഹം, വർഗ്ഗ വികാരം, വർഗ്ഗ വൈരം, വർഗ്ഗ സമരം, ധനിക/അധികാരി വർഗ്ഗത്തെ തൊഴിലാളി വർഗ്ഗം ആയുധ സമരത്തിലൂടെ സംഹരിച്ച് തൊഴിലാളി വർഗ്ഗ സര്‍വാധിപത്യം സ്ഥാപിക്കണമെന്നതിൽ ഇപ്പോഴും പാർട്ടി വിശ്വസിക്കുന്നുണ്ടോ?, തൊഴിലാളിവർഗ്ഗം മുതലാളി വർഗ്ഗത്തെ കഴുത്തറുത്തു കൊല്ലുന്നതിനെയാണോ അഹിംസ എന്നും സമാധാനം എന്നും പറയുമ്പോൾ അർത്ഥമാക്കുന്നത്, വർഗ്ഗസമരവും മാനവികതയും ഒരുമിച്ചു പോകുമെന്നാണ് മാർക്സിസ്റ്റുകാർ വിശ്വസിക്കുന്നത് എന്ന് കരുതാമോ?, വർഗ്ഗ സമരത്തിലൂടെ കമ്യൂണിസ്റ്റുകാർ അധികാരത്തിലേറിയ എല്ലാ രാജ്യങ്ങളിലേയും എല്ലാ ഭരണാധികാരികൾക്കും എന്തുകൊണ്ടാണ് ദൈവനിഷേധം, മതനിഷേധം, ആചാരനുഷ്ഠാന നിഷേധം എന്നിവയെല്ലാം നടപ്പിലാക്കിയത്?, എല്ലാ കമ്യൂണിസ്റ്റ് ഭരണാധികാരികളും എന്തുകൊണ്ടാണ് മനസ്സിൽ പക സൂക്ഷിച്ചുകൊണ്ട് ഇഷ്ടമില്ലാത്തവരെ മുഴുവൻ കൊന്നൊടുക്കിയത്? എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് മറുപടി പറയണമെന്ന് രാധാകൃഷ്ണൻ പറയുന്നു.
ലെനിൻ പാർട്ടിയിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ ശത്രുക്കളെ വകവരുത്തി. ലെനിൻ തുടങ്ങിവെച്ച വൈരനിര്യാതന ദൗത്യം സ്റ്റാലിൻ ശാസ്ത്രീയമായി നടപ്പിലാക്കി. ക്രൂഷ് ചേവ് സ്റ്റാലിനെയും അനുയായികളേയും പകയോടെ ഒതുക്കി. മാവോ സേതുങ് ശത്രുക്കളെ ഒതുക്കിയപ്പോൾ തുടർന്നു വന്നവർ മാവോയെ ഒതുക്കി. ഫിഡൽ കാസ്ട്രോ അധികാരം സ്വന്തം കുടുംബത്തിലൊതുക്കി. കേരളത്തിലെ കമ്യൂണിസ്റ്റുകാരിലും പകയും കൊലയും കുടിയിരിക്കുകയാണ്. ചോദ്യങ്ങൾക്കെല്ലാം ഉത്തരം ലഭിച്ചാൽ മാത്രമെ മാർക്സിസ്റ്റ് പാർട്ടി പൊന്മാനാണോ മാരീചനാണോ എന്ന് തിരിച്ചറിയാൻ കഴിയൂ എന്ന് രാധാകൃഷ്ണൻ ഫേയ്സ്ബുക്കിൽ കുറിച്ചു. മാർക്സിസത്തിൽ വിശ്വസിക്കുന്നുണ്ട് എങ്കിൽ മാരീചനാകാനേ കഴിയൂ എന്നും പൊന്മാനാകണമെങ്കിൽ മായാ വേഷം ധരിക്കേണ്ടിവരുംമെന്നും അദ്ദേഹം വിമർശിച്ചു.
Comments