ന്യൂഡൽഹി : ബീഹാറിൽ പോപ്പുലർ ഫ്രണ്ട് ഭീകരവാദ പരിശീലന ക്യാമ്പ് നടത്തിയ കേസിൽ അന്വേഷണം ഊർജ്ജിതമാക്കി എൻഐഎ. ദർബംഗ ഉൾപ്പടെ പതിനാല് ഇടങ്ങളിൽ അന്വേഷണ സംഘം പരിശോധന നടത്തി. പരിശീലന ക്യാമ്പിൽ കേരളത്തിൽ നിന്നുള്ള യുവാക്കളും പങ്കെടുത്തു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തും അന്വേഷണം നടത്തുന്നുണ്ട്.
ഫുൽവാരി ഷെരീഫ് നഗറിലാണ് പോപ്പുലർ ഫ്രണ്ട് ഭീകരവാദ പരിശീലന ക്യാമ്പ് നടത്തിയത്. ക്യാമ്പിൽ പങ്കെടുത്ത് യുവാക്കൾക്ക് ആയുധ പരിശീലനം നൽകുകയും ചെയ്തിരുന്നു. ഷെരീഫ് നഗർ കൂടാതെ പട്‌ന , ദർബംഗ തുടങ്ങി ബീഹാറിലെ പതിനാല് ഇടങ്ങളിലാണ് എൻഐഎ സംഘം പരിശോധന നടത്തിയത്. ക്യാമ്പ് സംഘടിപ്പിച്ചവർക്ക് വിദേശത്ത് നിന്ന് സാമ്പത്തിക സഹായം ലഭിച്ചതിന്റെ രേഖകൾ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
പോപ്പുലർ ഫ്രണ്ട് പരിശീലന ക്യാമ്പിൽ കേരളം, തമിഴ്നാട്, ബംഗാൾ, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലും ഇതിനോടകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്യാമ്പിൽ പങ്കെടുത്തത് ആരൊക്കെയാണെന്നും അവർ ഏത് രീതിയിലുള്ള രാജ്യവിരുദ്ധ പ്രവർത്തനമാണ് നടത്തുന്നത് എന്നുമാണ് എൻഐഎ അന്വേഷിക്കുന്നത്. കേരളം, തമിഴ്നാട് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പോപ്പുലർ ഫ്രണ്ടിന്റെ സായുധ സംഘങ്ങൾ സജീവമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയതിന് പിടിയിലായ പോപ്പുലർ ഫ്രണ്ട് ഭീകരർ മുഹമ്മദ് ജലാവുദ്ദീൻ, അത്തർ പർവേസ് എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ബീഹാറിലെ ആയുധ പരിശീലന ക്യാമ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ 2047 ൽ ഇന്ത്യയെ ഇസ്ലാമിക ഭരണത്തിന് കീഴിലാക്കുന്നതിനുള്ള നിർദ്ദേശങ്ങളുൾപ്പെടുന്ന രേഖകളും കണ്ടെടുത്തിരുന്നു.
രാജ്യത്തെ എല്ലാ വീടുകളിലും പോപ്പുലർ ഫ്രണ്ട് ആശയം എത്തിക്കണമെന്ന് സർക്കുലറിൽ പറഞ്ഞിരുന്നു. ആയുധ പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കാൻ ജനവാസം കുറഞ്ഞ പ്രദേശങ്ങൾ തിരഞ്ഞെടുക്കണം. ഇതിനായി മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ ഭൂമി വാങ്ങി കൂട്ടണം. ഇവിടങ്ങളിൽ ആയുധ സംഭരണം നടത്തണം. ഇത്തരത്തിൽ സ്വന്തമായി സൈന്യത്തെ സജ്ജീകരിക്കണമെന്നും സർക്കുലറിൽ നിർദ്ദേശിക്കുന്നു.
രാജ്യത്തെ 10 ശതമാനം മുസ്ലീങ്ങൾ തങ്ങൾക്കൊപ്പം നിന്നാൽ ഭീരുക്കളായ ഭൂരിപക്ഷത്തെ അടിച്ചമർത്തി തങ്ങളുടെ രാജ്യം സ്ഥാപിക്കാൻ കഴിയുമെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് ആത്മവിശ്വാസം ഉണ്ടെന്ന് മാർഗരേഖയിൽ അവകാശപ്പെടുന്നു.
Comments