ന്യൂഡൽഹി: കേന്ദ്ര മന്ത്രി സ്മൃതി ഇറാനി നൽകിയ മാനനഷ്ടകേസിൽ കോൺഗ്രസ് നേതാക്കൾക്ക് നോട്ടീസ് അയച്ച് കോടതി. കോൺഗ്രസ് നേതാക്കളായ ജയ്‌റാം രമേശ്, പവൻ ഖേര, നെട്ട ഡിസ്സൂസ എന്നിവർക്കാണ് ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചത്. സ്മൃതി ഇറാനിയുടെ മകൾ ഗോവയിൽ അനധികൃതമായി ബാർ നടത്തുന്നുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ പ്രചരിപ്പിച്ചിരുന്നു. ഇതിലാണ് സ്മൃതി ഇറാനി നിയമ നടപടി സ്വീകരിച്ചത്.
മകൾക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉയർത്തി സമൂഹമാദ്ധ്യമത്തിൽ അപമാനിച്ചതിന് രണ്ട് കോടി രൂപയുടെ നഷ്ടപരിഹാരം കോൺഗ്രസ് നേതാക്കൾ നൽകണം എന്നാണ് സ്മൃതി ഇറാനിയുടെ ആവശ്യം. ഇതിൽ ജസ്റ്റിസ് മിനി പുഷ്‌കരനാണ് കോൺഗ്രസ് നേതാക്കൾക്ക് നോട്ടീസ് നൽകിയത്. പരാതിയിൽ മറുപടി നൽകാൻ ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ്. ഇതിന് പുറമേ സമൂഹമാദ്ധ്യമങ്ങളിൽ സ്മൃതി ഇറാനിയ്‌ക്കും, മകൾക്കും നേരെ നടത്തിയ പരാമർശങ്ങൾ പിൻവലിക്കണമെന്നും കോടതി നിർദ്ദേശിച്ചു. 24 മണിക്കൂറിനുള്ളിൽ പരാമർശങ്ങളും പോസ്റ്റുകളും പിൻവലിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വസ്തുതകൾ പരിശോധിക്കാതെയാണ് എതിർ കക്ഷികൾ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ആരോപണങ്ങളുമായി രംഗത്തുവന്നതെന്ന് പരാതി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി വ്യക്തമാക്കി. സമൂഹമാദ്ധ്യമങ്ങളിൽ നടത്തി അടിസ്ഥാന രഹിതമായ ആരോപണങ്ങൾ പരാതിക്കാരിയുടെ അഭിമാനത്തിന് കോട്ടമുണ്ടാക്കിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇതിന് ശേഷമായിരുന്നു നേതാക്കൾക്ക് നോട്ടീസ് നൽകിയത്. കഴിഞ്ഞ ദിവസമായിരുന്നു സ്മൃതി ഇറാനി പരാതിയുമായി കോടതിയെ സമീപിച്ചത്.
Comments