ന്യൂഡൽഹി: മിഗ്-21 യുദ്ധവിമാനം തകർന്നുണ്ടായ അപകടത്തിൽ വ്യോമസേനയ്‌ക്ക് നഷ്ടപ്പെട്ടത് വിംഗ് കമാൻഡർ മോഹിത് റാണയെയും ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് അദ്വിതീയ ബാലിനെയുമെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ രാജസ്ഥാനിലെ ബാർമർ ജില്ലയിലായിരുന്നു വിമാന അപകടം നടന്നത്. മോഹിത് റാണ (36), അദ്വിതീയ ബാൽ (26) എന്നിവർ പരിശീലന പറക്കൽ നടത്തുന്നതിനിടെയായിരുന്നു അപകടം.
അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പൈലറ്റുമാർ പതിവായി നടത്തിയ പരിശീലന പറക്കലിനിടെയായിരുന്നു അപകടം സംഭവിച്ചത്. പൂർണമായും കത്തിയെരിഞ്ഞ നിലയിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉൾപ്പെടെ വ്യോമസേന പൈലറ്റുമാരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു. രാഷ്‌ട്രത്തിനായുള്ള അവരുടെ സേവനം ഒരിക്കലും വിസ്മരിക്കാൻ സാധിക്കില്ലെന്നും ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പം പങ്കുച്ചേരുന്നുവെന്നുമായിരുന്നു രാജ്നാഥ് സിംഗിന്റെ പ്രതികരണം. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
Comments