ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യ ദിനം രാജ്യം ആഘോഷിക്കാൻ തയ്യാറെടുക്കുമ്പോൾ പാർട്ടി ഓഫിസുകളിൽ ഇന്ത്യൻ പതാക ഉയർത്തണമെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി കേരളാ ഘടകം അണികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ കമ്മ്യൂണിസ്റ്റുകാരുടെ പങ്കിനെ കുറിച്ച് നിരവധി ഉദാഹരങ്ങൾ അദ്ദേഹം പറഞ്ഞിരുന്നു. സ്വാതന്ത്ര്യ സമരത്തിൽ കമ്മ്യൂണിസ്റ്റുകാർ വഹിച്ച പങ്ക് ധീരോദാത്തമാണെന്നാണ് പാർട്ടി നേതാക്കൾ മുൻപ് പല വേദികളിലും പറഞ്ഞിട്ടുള്ളത്.
ഈ സാഹചര്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരം ഒറ്റുകൊടുത്ത സിപിഎമ്മിന്റെ ചതിയെ തുറന്നു കാട്ടുകയാണ് സമൂഹ മാദ്ധ്യമങ്ങൾ. മഹാത്മാ ഗാന്ധിയെയും, സുഭാഷ് ചന്ദ്ര ബോസിനെയും കുരുടൻ മിശിഹാ എന്നും ജപ്പാന്റെ ചെരുപ്പ് നക്കി എന്ന് വിളിക്കുകയും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റി കൊടുക്കുകയുമാണ് യഥാർത്ഥത്തിൽ ചെയ്തതെന്ന് സമൂഹ മാദ്ധ്യമങ്ങൾ ചർച്ച ചെയ്യുന്നു. നിരവധി സ്വാതന്ത്ര്യ സമര സേനാനികളെ കളിയാക്കുകയും, അവരുടെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുകയുമാണ് കമ്മ്യൂണിസ്റ്റുകാർ ചെയ്തിരുന്നത്.
ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ടും അത് അംഗീകരിക്കാതെ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല എന്നാണ് കമ്മ്യൂണിസ്റ്റുകാർ പറഞ്ഞത്. ഓഗസ്റ് 15 ആപത്ത് 15 എന്ന പ്രചരണം നടത്തി. സ്വാതന്ത്ര്യ ദിവസത്തിന്റെ അന്ന് കറുത്ത കൊടി ഉയർത്തി പ്രതിഷേധിച്ചവരാണ് കമ്മ്യൂണിസ്റ്റുകാരെന്നും സമൂഹ മാദ്ധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു. DYFI ഉൾപ്പെടെയുള്ള ഇടതുപക്ഷ യുവജന സംഘടനകൾ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ തയ്യാറെടുക്കുമ്പോൾ സർദാർ ഗോപാലകൃഷ്ണനെ മറന്നു പോകരുതെന്നും ചിലർ പറയുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാർക്കൊപ്പം ചേർന്ന് ഇന്ത്യക്കെതിരെ പ്രവർത്തിക്കാനാണ് കമ്മ്യൂണിസ്റ്റുകാർ ശ്രമിച്ചത്. ഇത് ചരിത്രമാണെന്നും ഇടതുപക്ഷ ബുദ്ധിജീവികൾ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ കമ്മ്യൂണിസ്റ്റുകാർക്ക് വലിയ പങ്കുണ്ടെന്നു ബോധപൂർവ്വം പ്രചരിപ്പിച്ചതാണെന്നും സമൂഹ മാദ്ധ്യമങ്ങൾ വ്യക്തമാക്കുന്നു.
Comments