കാബൂൾ: അഫ്ഗാനിസ്താനിലെ കാബൂളിലുള്ള അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച നടന്ന ബോംബ് സ്‌ഫോടനത്തിൽ മരിച്ചത് 19 പേരെന്ന് റിപ്പോർട്ട്. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസ് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഭീകരാക്രമണത്തിൽ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ടി20 മത്സരം നടക്കുന്നതിനിടെ സ്‌റ്റേഡിയത്തിൽ നടന്ന സ്‌ഫോടനത്തിൽ 19 പേർക്ക് ജീവഹാനി സംഭവിച്ചുവെന്നും നിരവധി പേർക്ക് പരിക്കേറ്റുവെന്നുമാണ് യുഎൻ സെക്രട്ടറി ജനറലിന്റെ ട്വീറ്റ് സൂചിപ്പിക്കുന്നത്. എന്നാൽ താലിബാൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
I strongly condemn Friday’s attack at the Kabul International Cricket Stadium, which claimed the lives of at least 19 civilians & caused additional casualties.
Attacks against civilians and civilian objects are strictly prohibited under international humanitarian law.
— António Guterres (@antonioguterres) July 29, 2022
ചാവേർ സ്‌ഫോടനമാണ് നടന്നതെന്നുമുള്ള തരത്തിൽ സൂചനകൾ പുറത്തുവരുന്നുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനകൾ ആരും തന്നെ ഏറ്റെടുത്തിട്ടില്ല. അതേസമയം സ്‌ഫോടനത്തെ തുടർന്ന് സ്‌റ്റേഡിയത്തിൽ നടന്നുകൊണ്ടിരുന്ന ഷ്പാഗീസാ ലീഗ് മത്സരം മണിക്കൂറുകൾക്ക് ശേഷം അതേ സ്റ്റേഡിയത്തിൽ തന്നെ പുനരാരംഭിച്ചു. താലിബാൻ വക്താവാണ് ഇക്കാര്യം അറിയിച്ചത്. പൊട്ടിത്തെറിക്ക് പിന്നാലെ കായികതാരങ്ങൾ എല്ലാവരെയും അധികൃതർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. തുടർന്ന് കുറച്ചുനേരം മത്സരം നിർത്തിവെച്ചുവെന്നും പിന്നീട് സ്റ്റേഡിയം വൃത്തിയാക്കിയ ശേഷം മത്സരം പുനരാരംഭിച്ചുവെന്നുമാണ് വക്താവ് ഖാലിദ് സദ്രാൻ അറിയിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് 4.30-നായിരുന്നു കാബൂൾ അന്താരാഷ്‌ട്ര സ്റ്റേഡിയത്തിനുള്ളിൽ മത്സരം നടക്കുന്നതിനിടെ സ്‌ഫോടനം നടന്നത്. തുടർന്ന് കാണികൾ പരിഭ്രാന്തരായി ഓടുന്ന ദൃശ്യങ്ങൾ പലതും പുറത്തുവന്നിരുന്നു. യുഎൻ സെക്രട്ടറി ജനറലിന്റെ ട്വീറ്റിൽ നിന്നാണ് ആക്രമണത്തിൽ കാണികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചത്. യഥാർത്ഥ കണക്ക് ഇനിയും പുറത്തുവരേണ്ടതുണ്ട്.
Comments