പാട്ന: ബിഹാറിൽ ബിജെപി പ്രാദേശിക നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. മധേപുര സ്വദേശിയായ ബിപിൻ കുമാർ സിംഗ് (59) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഒൻപത് മണിയോടെ ഗോൽപ്പാറ-ഷഹ്പൂർ റോഡിലായിരുന്നു സംഭവം. ഷഹ്പൂർ പഞ്ചായത്തിലെ പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് സൊസൈറ്റിയുടെ അദ്ധ്യക്ഷനാണ് അദ്ദേഹം.
ഷഹപൂരിൽ നിന്നും കാറിൽ വീട്ടിലേക്ക് വരികയായിരുന്നു അദ്ദേഹം. ഇതിനിടെയാണ് ബിപിൻ കുമാറിന് നേരെ ആക്രമണം ഉണ്ടായത്. ഇരു ചക്രവാഹനത്തിൽ അദ്ദേഹത്തിന്റെ വാഹനത്തെ പിന്തുടർന്നെത്തിയ സംഘം തടഞ്ഞു നിർത്തി വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം തൽക്ഷണം മരിച്ചു.
അതുവഴി പോയ വാഹന യാത്രികരാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം അദ്ദേഹത്തിന്റെ മൃതദേഹം മധേപുര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. മധേപുര ജില്ലയിൽ ബിജെപിയുടെ സജീവ പ്രവർത്തകനാണ് അദ്ദേഹം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ പിടിയിലായിട്ടുണ്ടെന്നാണ് വിവരം.
അതേസമയം ബിപിൻ കുമാറിന്റെ കൊലപാതകത്തെ അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. കർണാടകയിലെ യുവമോർച്ച നേതാവിന്റെ കൊലപാതകവുമായി സംഭവത്തിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യം പോലീസ് പരിശോധിച്ചുവരികയാണ്.
Comments