കൊൽക്കത്ത: തൃണമൂൽ നേതാവും മുൻ മന്ത്രിയുമായിരുന്ന പാർത്ഥ ചാറ്റർജിയുടെ അടുത്ത അനുയായിയായ അർപ്പിത മുഖർജിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ കോടികൾ പിടിച്ചെടുത്തതാണ് ദേശീയ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ പ്രധാന വാർത്തയായി നിറഞ്ഞു നിൽക്കുന്നത്. അർപ്പിത നേരത്തെ താമസിച്ചിരുന്ന വീടിന്റെ ചിത്രങ്ങളും ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ഏറെ പഴക്കം ചെന്ന ജീർണിച്ച അവസ്ഥയിലുള്ള വീടാണ് ഇത്. അർപ്പിതയുടെ അമ്മയാണ് ഈ വീട്ടിൽ താമസിക്കുന്നത്. 50 വർഷം മുൻപ് പണിത് വീടാണിത്. മകൾ ഈ വീട്ടിൽ വല്ലപ്പോഴും മാത്രമേ വരികയുള്ളു എന്നാണ് അർപ്പിതയുടെ അമ്മ മിനതി മുഖർജി പറയുന്നത്.
‘ കഴിഞ്ഞ ആഴ്ച അവൾ ഇവിടെ വന്നിരുന്നു. എന്നാൽ അധികനേരം ഇവിടെ നിൽക്കാറില്ല. അവളുടെ വീട്ടിലാണ് കൂടുതലായും താമസിക്കാറുള്ളത്. അവൾ ഞാൻ പറഞ്ഞ കാര്യങ്ങളെല്ലാം അനുസരിച്ചിരുന്നെങ്കിൽ എന്നാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്. അങ്ങനെയെങ്കിൽ അവളെ വിവാഹം കഴിപ്പിച്ച് വിട്ടേനെ. അവളുടെ അച്ഛൻ സർക്കാർ സർവ്വീസിൽ ആയിരുന്നു. ആ ജോലി മകൾക്ക് ലഭിക്കുമായിരുന്നു. എന്നാൽ അതിനും അവൾക്ക് താത്പര്യം ഉണ്ടായിരുന്നില്ല. വളരെ നേരത്തെ തന്നെ അവൾ ഈ വീട്ടിൽ നിന്ന് താമസം മാറി’യെന്നും മിനതി മുഖർജി പറയുന്നു.
മിനതിയുടെ കാര്യങ്ങൾ നോക്കുന്നതിനായി മൂന്ന് ജോലിക്കാരെ അർപ്പിത ഇവിടെ ഏർപ്പാടാക്കിയിരുന്നുവെന്നാണ് അയൽക്കാർ പറയുന്നത്. ആദ്യ ദിവസം അർപ്പിതയുടെ വീട്ടിൽ ഇ.ഡി നടത്തിയ റെയ്ഡിൽ 21.90 കോടി രൂപയാണ് കണ്ടെടുത്തത്. 56 ലക്ഷം രൂപയുടെ വിദേശ കറൻസിയും 76 ലക്ഷം രൂപയുടെ സ്വർണവും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെ അർപ്പിതയുടെ മറ്റൊരു വീട്ടിൽ നടത്തിയ റെയ്ഡിലാണ് 28.90 കോടി രൂപയും അഞ്ച് കിലോയിലധികം സ്വർണ്ണവും കണ്ടെടുത്തത്. മമത ബാനർജിയുടെ മന്ത്രിസഭയിലെ അംഗമായിരുന്ന പാർത്ഥ ചാറ്റർജിയുടെ അടുത്തയാളാണ് അർപ്പിത മുഖർജി.
Comments