ശ്രീനഗർ : ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിനിടെ ഭീകരനെ വധിച്ച് സൈന്യം. വടക്കൻ കശ്മീരിലെ ബാറാമുള്ള ജില്ലയിൽ വാനിഗാം ബാലയിലാണ് ഏറ്റുമുട്ടൽ നടന്നത്. പോലീസ് ഉദ്യോഗസ്ഥർക്കും സൈനികർക്കും പരിക്കേറ്റു. കശ്മീർ പോലീസാണ് ഇക്കാര്യം അറിയിച്ചത്.
പ്രദേശത്ത് ഭീകര സാന്നിദ്ധ്യമുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസും സൈനികരും എസ്എസ്ബി ഉദ്യോഗസ്ഥരും ചേർന്നാണ് തിരച്ചിൽ നടത്തിയത്. ഇതോടെ ഭീകരൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
ആക്രമണത്തിൽ രണ്ട് സൈനികർക്കും പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരൻ കൊല്ലപ്പെട്ടത്. ഇയാളിൽ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.
1 എകെ-47 റൈഫിൾ, 3 എകെ-മാഗസിനുകൾ, 7 എകെ-റൗണ്ടുകൾ, 1 പൗച്ച്, 1 ബാഗ് ഉൾപ്പെടെയുള്ള വസ്തുക്കൾ ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
Comments