ന്യൂഡൽഹി : ലോകം മുഴുവൻ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും, ശക്തമായ ഇടപെടലുകളിലൂടെ അത് തടയാൻ ഇന്ത്യയ്‌ക്ക് സാധിച്ചുവെന്ന് മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ. ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം വർധിപ്പിക്കുന്നതിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ) മികച്ച പ്രവർത്തനങ്ങളാണ് നടത്തിയത്. അതുകൊണ്ട് തന്നെ അയൽ രാജ്യങ്ങളായ പാകിസ്താനും ശ്രീലങ്കയും നേരിടുന്ന സ്ഥിതി ഒരിക്കലും ഇന്ത്യയ്‌ക്ക് അഭിമുഖീകരിക്കേണ്ടി വരില്ലെന്ന് അദ്ദേഹം പറഞ്ഞു.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ കടബാദ്ധ്യത കുറവാണ്. നമുക്ക് മതിയായ വിദേശനാണ്യ കരുതൽ ശേഖരമുണ്ട്. കരുതൽ ധനം വർധിപ്പിക്കുന്നതിൽ ആർബിഐ മികച്ച പ്രവർത്തനമാണ് നടത്തിയത്. ഇപ്പോൾ, ലോകമെമ്പാടും പണപ്പെരുപ്പത്താൽ ബുദ്ധിമുട്ടുകയാണ്. ഇത് കുറയ്‌ക്കാൻ സഹായിക്കുന്ന തരത്തിൽ പലിശ നിരക്കുകൾ ആർബിഐ ഉയർത്തുന്നുണ്ട്. ലോകത്ത് ഭക്ഷ്യവിലപ്പെരുപ്പം കുറയുന്നത് നമുക്ക് കാണാൻ കഴിയുന്നത് പോലെ ഇന്ത്യയിലും കുറയും എന്ന് മുൻ ആർബിഐ ഗവർണർ പറഞ്ഞു.
ഇന്ത്യയിലും പണപ്പെരുപ്പം ഉയരുന്നുണ്ടെങ്കിലും, ഇന്ധനം, പാചക എണ്ണ തുടങ്ങിയ പ്രധാന സാധനങ്ങളുടെ വില നിയന്ത്രിക്കാൻ സർക്കാർ ചില നടപടികൾ സ്വീകരിക്കുന്നുണ്ട്. ജൂലൈ 29 വരെ, ഇന്ത്യയുടെ വിദേശനാണ്യം 571.60 ബില്യൺ ഡോളറാണ്, ഇത് 2021 സെപ്റ്റംബർ 3-ലെ എക്കാലത്തെയും ഉയർന്ന റെക്കോർഡായ 642.453 ബില്യൺ ഡോളറിൽ നിന്ന് കുറഞ്ഞിട്ടുണ്ട്. എന്നാൽ പണപ്പെരുപ്പം ആഗോള തലത്തിൽ എല്ലാ രാജ്യങ്ങളെയും ബാധിക്കുന്ന ഒന്നാണെന്നും ഇന്ത്യയെ മാത്രം ബാധിക്കുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments