സുരേഷ്ഗോപി-ജോഷി ചിത്രം ‘പാപ്പൻ’ നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുകയാണ്. സിനിമയിലും ബോക്സ്‍ഓഫീസിലും സുരേഷ്ഗോപി വമ്പൻ തിരിച്ചുവരവ് നടത്തിയത് ആഘോഷിക്കുകയാണ് ആരാധകരും സിനിമാ പ്രേമികളും. ഇപ്പോൾ ആരാധകരുടെ ആഘോഷങ്ങൾക്ക് ഇരട്ടിമധുരം നൽകികൊണ്ടുള്ള ഒരു ചിത്രം പുറത്ത് വിട്ടിരിക്കുകയാണ് താരം. തന്റെ പുതിയ സിനിമയായ ‘മേം ഹൂ മൂസ’യ്‌ക്ക് ഡബ്ബ് ചെയ്യുന്ന ചിത്രമാണ് സുരേഷ് ഗോപി പങ്കുവെച്ചിരിക്കുന്നത്.
വെള്ളിമൂങ്ങ എന്ന വിജയ ചിത്രത്തിനു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്ത സിനിമയാണ് ‘മേം ഹൂ മൂസ’. നിരവധി പ്രത്യേകതകളുള്ള സിനിമയിൽ വ്യത്യസ്ത രൂപങ്ങളിലാണ് സുരേഷ് ഗോപി പ്രത്യക്ഷപ്പെടുന്നത്. 1998 മുതൽ 2019 വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പശ്ചാത്തലം. ഇന്ത്യയിലെ സമകാലിക സംഭവങ്ങൾ കടന്നുവരുന്ന ഒരു പാൻ ഇന്ത്യൻ സിനിമയുടെ ജോണറിൽപ്പെടുത്താവുന്ന ചിത്രമാണ് ‘മേം ഹൂ മൂസ’എന്ന് സംവിധായകൻ പറഞ്ഞിരുന്നു. ചിത്രത്തിൽ മൂസ എന്ന മലപ്പുറംകാരന്റെ ജീവിതമാണ് പറയുന്നത്. പാപ്പന് ശേഷം വരുന്ന ഒരു സർപ്രൈസ് സൂപ്പർ ഹിറ്റാകും മേം ഹൂ മൂസ എന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.
വമ്പൻ തിരിച്ചുവരവാണ് സുരേഷ് ഗോപിയുടേത്. അനൂപ് സത്യൻ ആദ്യമായി രചനയും സംവിധാനവും നിർവഹിച്ച വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ വലിയ ഒരിടവേളയ്‌ക്കു ശേഷം സുരേഷ് ഗോപി തിരിച്ചെത്തിയപ്പോൾ മലയാള സിനിമാ പ്രേമികൾ ഹൃദയംകൊണ്ടാണ് സ്വീകരിച്ചത്. ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. പിന്നാലെ നിതിൻ രഞ്ജീപണിക്കർ സംവിധാനം ചെയ്ത കാവൽ റിലീസ് ചെയ്തു. സിനിമ വിജയമായി തീർന്നത് സുരേഷ് ഗോപി എന്ന താരത്തിന്റെ ഇന്നും മങ്ങീയിട്ടില്ലാത്ത പ്രേക്ഷക സ്വീകാര്യത കൊണ്ടുമാത്രമാണിത്. ഇപ്പോൾ പാപ്പനും വലിയ വിജയമായതോടെ തന്റെ സിംഹാസനത്തിന് ഒരിളക്കവും സംഭവിച്ചിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ് സുരേഷ് ഗോപി എന്ന മലയാളികളുടെ ഫയർബ്രാൻഡ്.
ആരാധകർ ഏറെ കാത്തിരിക്കുന്ന മാസ്സ് ചിത്രം ഒറ്റക്കൊമ്പൻ, ജയരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഹൈവേ ടു, രാഹുൽ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന പേരിട്ടിട്ടില്ലാത്ത ഒരു ഗ്യാങ്സ്റ്റർ ചിത്രം എന്നിങ്ങനെ ഒരുപിടി ചിത്രവുമായി മലയാള സിനമാ രംഗത്ത് വീണ്ടും മിന്നിത്തിളങ്ങാനാണ് സുരേഷ് ഗോപി തയ്യാറാകുന്നത്. മലയാളികൾ പാടിപറഞ്ഞ മമ്മൂട്ടി, മോഹൻലാൽ, സുരേഷ്ഗോപി എന്ന സൂപ്പർസ്റ്റാറുകളുടെ സിംഹാസനത്തിലേയ്‌ക്ക് സുരേഷ് ഗോപി തിരിച്ചെത്തിയിരിക്കുകയാണ്. മലയാളികളുടെ ത്രിമൂർത്തികളിലൊരാളായി ഇവിടെ തന്നെ കാണും എന്ന് അടവരയിട്ടിരിക്കുകയാണ് വലിയ വിജയങ്ങളിലൂടെ സുരേഷ് ഗോപി.
Comments