കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് സിബിഐയ്‌ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബാങ്കിലെ മുൻ ജീവനക്കാരനും തൃശൂർ സ്വദേശിയുമായ എം.വി സുരേഷ് നൽകിയ ഹർജിയും നിക്ഷേപ തുക തിരിച്ച് കിട്ടാൻ നടപടി ആവശ്യപ്പെട്ടുള്ള ഹർജിയുമാണ് സിംഗിൾ ബെഞ്ച് പരിഗണിക്കുന്നത്.
104 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് സിപിഎം നേതാക്കൾ ഇടപെട്ട് അട്ടിമറിക്കുകയാണെന്നും കോടതി മേൽനോട്ടത്തിൽ സിബിഐ കേസ് അന്വേഷിക്കണമെന്നുമാണ് പ്രധാന ആവശ്യം. കഴിഞ്ഞ വർഷം ജൂലൈ 21 ന് എം.വി സുരേഷ് നൽകിയ ഹർജിയിൽ സർക്കാരും ബാങ്കും സിബിഐ അന്വേഷണത്തെ എതിർത്തിരുന്നു. ക്രൈംബ്രാഞ്ച് ഫലപ്രദമായ അന്വേഷണം നടത്തുന്നുണ്ടെന്നായിരുന്നു സർക്കാർ നിലപാട്.
ജസ്റ്റിസ് സിയാദ് റഹ്മാനാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുള്ള ഹർജി പരിഗണിക്കുക. ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാൻ കോടതി ഇടപെടൽ തേടിയുള്ള മറ്റൊരു ഹർജി ജസ്റ്റിസ് ടി.ആർ രവിയും പരിഗണിക്കും. സ്ഥിരം നിക്ഷേപകരുടെ വിശദാംശങ്ങൾ അറിയിക്കാനും പണം തിരിച്ച് നൽകാൻ എന്ത് ചെയ്യുമെന്നറിയിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments