തിരുവനന്തപുരം: കാറൽ മാർക്സിനും എസ് എഫ് ഐക്കും സംസ്ഥാന സർക്കാരിനും എതിരായ മുസ്ലീം ലീഗ് നേതാവ് എം കെ മുനീറിന്റെ പരാമർശങ്ങൾക്ക് മറുപടിയുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ജൻഡർ ന്യൂട്രൽ യൂണിഫോമിനെതിരായ മുനീറിന്റെ വിമർശനങ്ങൾക്കും ശിവൻകുട്ടി മറുപടി നൽകി. ജൻഡർ ന്യൂട്രൽ യൂണിഫോം, നടപടിക്രമങ്ങൾ പാലിച്ചു കൊണ്ട് ഏതെങ്കിലും സ്കൂളുകാർ ആവശ്യപ്പെട്ടാൽ അതിന് അനുമതി നൽകുമെന്ന് മന്ത്രി പറഞ്ഞു.
ജൻഡർ ന്യൂട്രൽ യൂണിഫോം വിഷയത്തിലെ എം കെ മുനീറിന്റെ പ്രസ്താവന ദൗർഭാഗ്യകരമാണ്. മുനീറിന്റെ പ്രസ്താവന പതിനാറാം നൂറ്റാണ്ടിൽ ഉള്ളതാണ്. പിണറായി വിജയൻ സാരി ഉടുത്താലേ ലിംഗസമത്വം ഉണ്ടാകൂ എന്ന മുനീറിന്റെ പ്രസ്താവന അത്ഭുതകരമാണ്. മുനീറിന്റെ പിതാവ് സി എച്ച് മുഹമ്മദ് കോയ ജീവിച്ചിരുന്നെങ്കിൽ ഇന്ന് മുനീറിന് വേണ്ടി മാപ്പ് പറയുമായിരുന്നുവെന്ന് ശിവൻകുട്ടി പറഞ്ഞു. ലീഗ് നേതൃത്വം മുനീറിന്റെ നിലപാട് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
നേരത്തേ, ജൻഡർ ന്യൂട്രൽ യൂണിഫോമിനെതിരെ രൂക്ഷവിമർശനമായിരുന്നു മുസ്ലീം ലീഗ് നേതാവ് എം കെ മുനീർ ഉന്നയിച്ചത്. ലിംഗ സമത്വം എന്ന പേരിൽ സ്കൂളുകളിൽ മതനിരാസം പ്രോത്സാഹിപ്പിക്കുകയാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ ചെയ്യുന്നത്. ലിംഗസമത്വത്തിന്റെ പേരിലാണ് യൂണിഫോം ഏകീകരണമെങ്കിൽ പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാൽ എന്താണ് കുഴപ്പമെന്ന് മുനീർ ചോദിച്ചിരുന്നു.
മാർക്സിയൻ തത്വശാസ്ത്രത്തിന്റെ ശിൽപ്പിയായ കാറൽ മാർക്സ് കടുത്ത അരാജകവാദിയാണ്. മദ്യത്തിന് അടിമയായിരുന്നു മാർക്സ്. ഇത്രയും വൃത്തിഹീനനായ മനുഷ്യൻ ഈ ഭൂലോകത്ത് ഉണ്ടായിട്ടില്ലെന്നും മുനീർ വിമർശിച്ചിരുന്നു.
ഫ്രീ സെക്സിന് വേണ്ടി നിലകൊള്ളുന്നവരാണ് തങ്ങൾ എന്ന് സ്കൂളുകൾക്ക് മുന്നിൽ ബോർഡ് വെച്ചിരിക്കുന്നവരാണ് എസ് എഫ് ഐക്കാർ. സ്ത്രീയും പുരുഷനും തമ്മിൽ ഉള്ളത് പ്രണയമല്ല, അവർ അടുക്കുന്നത് സെക്സിന് വേണ്ടിയാണ് എന്നാണ് ഏംഗൽസ് പറഞ്ഞിട്ടുള്ളത്. ഈ ആശയം പിന്തുടരുന്നവരാണ് ജെൻഡർ ന്യൂട്രാലിറ്റി എന്ന പേരിൽ യൂണിഫോം ഏകീകരിക്കുകയും അതുവഴി അരാജക ആശയങ്ങൾ വിദ്യാർത്ഥികളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതെന്നും മുനീർ വിമർശിച്ചിരുന്നു.
Comments