ഡൽഹി: ഫേസ്ബൂക്കിലൂടെ സൗഹൃദം സ്ഥാപിച്ച് കൂറ്റനാട് സ്വദേശിയിൽ നിന്ന് 21 ലക്ഷം തട്ടിയെടുത്ത നൈജീരിയൻ സ്വദേശി പിടിയിൽ. സൈബർ പോലീസ് അതിസാഹസികമായി ഡൽഹിയിൽ വെച്ചാണ് റെയ്മണ്ട് ഒനിയാമ എന്ന പ്രതിയെ പിടികൂടിയത്. 21.65 ലക്ഷം രൂപയാണ് ഇയാൾ കൂറ്റനാട് സ്വദേശിയിൽ നിന്നും തട്ടിയെടുത്തത്. വ്യാജ പണമിടപാടുകൾക്കു ഡൊമൈനുകൾ സംഘടിപ്പിച്ചു നൽകുന്ന വ്യക്തിയാണ് റെയ്മണ്ട് ഒനിയാമ.
അമേരിക്കയിലെ ടെക്സാസിൽ ഡോക്ടറാണെന്നു പറഞ്ഞാണ് കൂറ്റനാട്ടെ കോളേജ് അദ്ധ്യാപകനുമായി ഒനിയാമ ഫേയ്സ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചത്. ഇന്ത്യ മുഴുവൻ യാത്ര ചെയ്യണമെന്നും കേരളത്തിൽ താമസിക്കണമെന്നും ഇതിനായി ഒരുനാൾ ‘സർപ്രൈസായി’ വരുമെന്നും ഇയാൾ പറഞ്ഞു. ഇതിനിടെ ഡൽഹി എയർപോർട്ടിൽ നിന്നാണെന്നും പറഞ്ഞ് ഒരു ദിവസം കൂറ്റനാട് സ്വദേശിക്ക് ഫോൺ കോൾ വന്നു. ഏകദേശം രണ്ടുകോടി ഇന്ത്യൻ രൂപ മതിപ്പുള്ള ഡോളറുമായാണ് താൻ വന്നതെന്ന് ഇയാൾ പറഞ്ഞു. ഡോളർ കൊണ്ടുവന്നതിനാൽ പിഴ, നികുതി എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്ക് 21 ലക്ഷത്തോളം രൂപ ആവശ്യമുണ്ടെന്ന് പറഞ്ഞാണ് അദ്ധ്യപകനിൽ നിന്ന് ഇയാൾ പണം തട്ടിയെടുത്തത്.
കസ്റ്റംസ് ഡ്യൂട്ടി, ജിഎസ്ടി, ക്ലിയറൻസ് ഫീസ് എന്നു മാത്രമല്ല ആന്റി ടെററിസ്റ്റ് ഫീസ് എന്ന പേരിൽവരെ 21.65 ലക്ഷം രൂപ അയച്ചപ്പോഴാണു കൂറ്റനാട് സ്വദേശിക്കു കബളിക്കപ്പെട്ടതായി മനസ്സിലായത്. ഇതോടെ, സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ റെയ്മണ്ട് ഒനിയാമ ഡൽഹിയിലെ നൈബ് സെറായ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഉണ്ടെന്നു മനസ്സിലാക്കി. അവിടെയൊരു വീട്ടിൽ സ്ത്രീയ്ക്കൊപ്പം താമസിച്ചിരുന്ന ഇയാളെ ഡൽഹി പോലീസിന്റെ സഹായത്തോടെ സാഹസികമായി കീഴടക്കുകയായിരുന്നു. സർക്കിൾ ഇൻസ്പെക്ടർ എ.ഐ.പ്രതാപ്, എഎസ്ഐ യു.അബ്ദുൽ സലാം, സിവിൽ പോലീസ് ഓഫിസർമാരായ എം.മനേഷ്, ജി.അനൂപ് എന്നിവരാണ് ഡൽഹിയിലെത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.
Comments