ഉദയ്പൂർ: മന്ത്രവാദത്തിനിടെ 16 വയസ്സുകാരിയായ പെൺകുട്ടി അടുത്ത ബന്ധുവായ ഏഴു വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ദംഗർപൂർ ജില്ലയിൽ ചിത്‌റി പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ജിൻജ്വാഫല ഗ്രാമത്തിൽ ഇന്നലെയായിരുന്നു ദാരുണസംഭവം. തന്നിൽ ആത്മാവ് കയറിയെന്ന് പറഞ്ഞാണ് 16കാരി ഏഴു വയസ്സുകാരിയെ കൊലപ്പെടുത്തിയത്. വാളുപയോഗിച്ച് തലയറുത്തായിരുന്നു കൊലപാതകം.
പുലർച്ചെ മൂന്ന് മണിയ്‌ക്ക് പെൺകുട്ടിയുടെ വീട്ടിൽ ചില മന്ത്രവാദക്രിയകൾ നടത്തിയതായി പോലീസ് പറയുന്നു. ഇവരുടെ കുടുംബാംഗങ്ങളും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇതിനിടെ തന്റെ ദേഹത്ത് ആത്മാവ് കയറിയെന്ന് ആക്രോശിച്ച പെൺകുട്ടി എല്ലാവരേയും കൊല്ലുമെന്ന് പറഞ്ഞ് വാളെടുത്ത് വീശുകയായിരുന്നു.
ബന്ധുക്കളേയും ഈ കുട്ടി വാളെടുത്ത് ആക്രമിക്കുകയായിരുന്നു. ഇതിനിടെ അച്ഛനുൾപ്പെടെയുള്ള ബന്ധുക്കൾ 16കാരിയെ തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇവർക്കും പെൺകുട്ടിയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇതിനിടയിലാണ് അടുത്ത മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഏഴു വയസ്സുകാരിയെ വലിച്ചിഴച്ച് കൊണ്ടു വന്നതിന് ശേഷം കഴുത്തറുത്തത്.
ബന്ധുക്കൾ തന്നെയാണ് ഈ വിവരം പോലീസിൽ അറിയിച്ചത്. തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന് പുറത്താണ് പെൺകുട്ടിയുടെ മൃതദേഹം കിടന്നിരുന്നത്. 16കാരിയായ പെൺകുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
Comments