കോഴിക്കോട്: ലിംഗസമത്വ യൂണിഫോമിനെതിരേ വിവാദ പ്രസ്താവന നടത്തിയ എം.കെ.മുനീറിനെതിരേ സി.പി.എം നേതാവ് പി. ജയരാജന്‍. ശാസ്ത്രം മനുഷ്യരാശിയുടെ അറിവിന്റെ മേഖലയെ അതിവേഗം വിപുലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ നേട്ടങ്ങൾ എല്ലാവരും അനുഭവിക്കുന്നു. അത്തരം മാറ്റങ്ങൾക്കെതിരെ നിൽക്കുന്നത് അമ്പരപ്പുണ്ടാക്കുന്നതാണ്. ആൺകുട്ടികളും പെൺകുട്ടികളും ഒരേ വസ്ത്രം ധരിക്കുന്നതിനെ പരിഹസിച്ച് എം.കെ. മുനീർ നടത്തിയ അഭിപ്രായ പ്രകടനം ജനങ്ങളിൽ അമ്പരപ്പാണ് ഉണ്ടാക്കിയതെന്ന് ജയരാജൻ പറഞ്ഞു.
ആരോഗ്യ ശാസ്ത്രത്തിൽ ഡോക്ടർ ബിരുദമുള്ളയാളാണ് മുനീർ. ആരോഗ്യ മേഖലയിലും പുതിയ അറിവുകളെ അടിസ്ഥാനപ്പെടുത്തി ചികിത്സാ രീതികളിൽ വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. റോബോട്ടുകൾ ശസ്ത്രക്രിയ നടത്തുന്ന കാലം. ഈ മാറ്റങ്ങളൊന്നും മുനീർ അംഗീകരിക്കുന്നില്ലേ എന്ന് ജയരാജൻ ചോദിക്കുന്നു. മത വിദ്യാഭ്യാസം മാത്രം മതിയെന്നും പൊതു വിദ്യഭ്യാസം വേണ്ടെന്നും പഠിപ്പിച്ചവരെ തിരുത്തിയാണ് സമൂഹം ഇന്നത്തെ നിലയിലേയ്‌ക്ക് എത്തിയത്. വസ്ത്രത്തെക്കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നതിന് മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ഭാര്യയെയും ഉൾപ്പെടുത്തി മുനീർ നടത്തിയ പരിഹാസം അദ്ദേഹം ഇരിക്കുന്ന പദവികൾക്ക് യോജിച്ചതല്ലെന്ന് പി.ജയരാജൻ പറഞ്ഞു.
ആരോഗ്യശാസ്ത്രം പഠിച്ചിട്ടുള്ളതിനാൽ മുനീർ ശാസ്ത്രജ്ഞാനം നേടിയിട്ടുണ്ട്, എന്നാൽ ശാസ്ത്രബോധം ഇല്ലെന്ന് പി ജയരാജൻ പരിഹസിച്ചു. ശാസ്ത്രബോധം ഉണ്ടായിരുന്നെങ്കിൽ ഒരേ സമയം മുഖ്യമന്ത്രിക്കു നേരെ പരിഹാസവും ലിംഗസമത്വത്തിനു നേരെ അജ്ഞതയും എംകെ മുനീർ വിളമ്പുമായിരുന്നില്ല. സയൻസ് ആധുനികമായ ജീവിതബോധം കൂടിയാണ്. അതിനെയാണ് ശാസ്ത്ര ബോധം എന്ന് വിളിക്കുന്നതെന്നും ഇതോന്നുമറിയാതെ സ്വന്തം അണികളുടെ ആരവത്തിൽ ആവേശഭരിതനായി സ്വയം ചെറുതാകരുതെന്നും പി ജയരാജൻ പറഞ്ഞു.















