ന്യൂഡൽഹി: പോഷകാഹാര കുറവ് പരിഹരിക്കുന്നത് ലക്ഷ്യം വെച്ച് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന സക്ഷം അംഗൻവാടി, പോഷൻ 2 നയത്തിന് പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം. അംഗൻവാടി കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉപഭോക്താക്കൾക്ക് വിവിധ പദ്ധതികൾ പ്രകാരം സേവനങ്ങൾ ലഭ്യമാക്കുമെന്ന് വനിത ശിശു വികസന മന്ത്രാലയം വ്യക്തമാക്കി.ആധാർ കാർഡുമായി ബന്ധിപ്പിച്ചാണ് രജിസ്റ്റർ ചെയ്യുക. അംഗൻവാടി സേവന പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് കുട്ടിയുടെ ആധാർ കാർഡ് നിർബന്ധമല്ലെന്നും അമ്മയുടെ ആധാർ കാർഡ് ഉപയോഗിച്ച് സേവനങ്ങൾ പ്രയോജനപ്പെടുത്താമെന്ന് മന്ത്രാലയം വ്യക്തമാക്കി.
കൗമാരക്കാരായ പെൺകുട്ടികൾക്ക് ലഭ്യമാകുന്ന സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും ഇനി ആധാർ കാർഡ് നിർബന്ധമാക്കി. പദ്ധതിയുടെ ഗുണഭോക്താക്കൾ 14-18 വയസ് പ്രായമുള്ള കൗമാരക്കാരായ പെൺകുട്ടികളണ്. എല്ലാ ഗുണഭോക്താക്കൾക്കും പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ആധാർ നമ്പർ ആവശ്യമാണെന്നും പുന:ക്രമീകരിച്ച നയത്തിൽ വ്യക്തമാക്കുന്നു. ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും പോഷകാഹാരങ്ങളുടെ കണക്കുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതോടെ മറിച്ച് വിൽക്കുന്നതു പോലെുള്ള അഴിമതികൾ ഒഴിവാക്കാൻ കഴിയും.
മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ആരോഗ്യത്തിനും പോഷണത്തിനുമായി പോഷൻ 2.0 പ്രകാരം ആയുഷ് സംവിധാനങ്ങൾ സംയോജിപ്പിക്കും.ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയാണ് ആയുഷിൽ ഉൾപ്പെടുന്നത്. ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി യോഗ പരിശീലിപ്പിക്കാനും നിർദേശമുണ്ട്. ‘വീട്ടിൽ യോഗ, കുടുംബത്തോടൊപ്പം യോഗ’ എന്ന ക്യാമ്പെയ്‌നുകൾ അംഗൻവാടി പ്രവർത്തകരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും. അംഗൻവാടികളിൽ ഔഷധ സസ്യങ്ങളും തൈകളും വളർത്തുന്ന ‘പോഷൻ വാടികകൾ’ നടപ്പിലാക്കും.
ഗുണഭോക്താക്കൾക്ക് നൽകുന്ന ഭക്ഷണത്തിൽ വെള്ള പഞ്ചസാര ഉപയോഗിക്കരുതെന്നും കുട്ടികൾക്കായുള്ള മധുരപലഹാരം ഉണ്ടാക്കുമ്പോൾ ശർക്കര മാത്രമേ ഉപയോഗിക്കാവൂ എന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. ചെറിയ അളവിലുള്ള ഭക്ഷണത്തിൽ നിന്നും ഉയർന്ന അളവിലുള്ള ഊർജം ലഭിക്കുന്ന ചേരുവകൾ എന്നിവ പ്രോത്സാഹിപ്പിക്കേണ്ടത്. ചൂടുള്ള പാചകം ചെയ്ത ഭക്ഷണം റേഷൻ രൂപത്തിൽ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കണം. ഇത്തരത്തിൽ ഉണ്ടാക്കുന്ന ഭക്ഷണത്തിൽ പ്രാദേശികമായി വളർത്തുന്ന ആരോഗ്യകരമായ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തണമെന്നും സൂചിപ്പിക്കുന്നു.
പോഷൻ പഞ്ചായത്തുകൾ, അമ്മമാരുടെ ഗ്രൂപ്പുകൾ, ഗ്രാമ ആരോഗ്യ ശുചിത്വ പോഷകാഹാര സമിതികൾ എന്നിവ പോലുള്ള പങ്കാളികൾ സോഷ്യൽ ഓഡിറ്റ് നടത്തണമെന്ന് മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു
കേന്ദ്രം നിർദേശിക്കുന്ന സംഘം സാക്ഷം അങ്കണവാടി, പോഷൻ 2.0 പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ സ്വീകരിക്കുന്നവരിൽ നിന്നും നേരിട്ടുള്ള ഫീഡ്ബാക്ക് എടുക്കുമെന്നും പുനക്രമീകരിച്ച നയത്തിൽ വ്യക്തമാക്കുന്നു.
Comments