മുംബൈ: ശിവസേനയുടെ താനെ ജില്ലാ യൂണിറ്റ് നേതാവ് കേദാർ ദിഗ്ഗെയ്‌ക്കെതിരെ കേസെടുത്ത് മുംബൈ പോലീസ്. ബലാത്സംഗത്തിനിരയായ 23-കാരിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് നേതാവിനെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ദിഗ്ഗെയെ ജില്ലാദ്ധ്യക്ഷനായി നിയമിച്ച് ഉദ്ധവ് താക്കറെ ഉത്തരവിറക്കിയതിന് പിന്നാലെയാണ് സംഭവം.
ലോവർ പാരെലിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് ദിഗ്ഗെയുടെ സുഹൃത്തിനാൽ പീഡിപ്പിക്കപ്പെട്ട 23-കാരിയാണ് പരാതിയുമായി എത്തിയത്. എൻ.എം ജോഷി മാർഗ് പോലീസ് സ്‌റ്റേഷനിൽ ദിഗ്ഗെയ്‌ക്കെതിരെയും അദ്ദേഹത്തിന്റെ സുഹൃത്ത് രോഹിത്ത് കപൂറിനെതിരെയും പരാതി പ്രകാരം കേസെടുത്തിട്ടുണ്ട്.
ഹോട്ടലിൽ വെച്ച് ജൂലൈ 28-നായിരുന്നു പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. ഹോട്ടലിലെ സെയിൽസ് എക്‌സിക്യൂട്ടീവായിരുന്നു യുവതി. ഇതിനിടെ രോഹിത്ത് കപൂറിനെ പരിചയപ്പെടുകയും ക്ലബ് മെമ്പർഷിപ്പ് വിൽപ്പനയുമായി ബന്ധപ്പെട്ട് സംസാരിക്കുകയും ചെയ്തു. മെമ്പർഷിപ്പിന് തയ്യാറായ കപൂർ അംഗത്വഫീസ് ചെക്ക് മുഖേന തരാമെന്ന് വ്യക്തമാക്കി. ഈ ചെക്ക് വാങ്ങാൻ കപൂറിന്റെ റൂമിലെത്തിയപ്പോൾ യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.
സംഭവം പോലീസിൽ പരാതിപ്പെടരുതെന്ന് കപൂറിന്റെ സുഹൃത്തായ കേദാർ ദിഗ്ഗെ ആവശ്യപ്പെട്ടു. ഇതിനൊപ്പം പണവും വാഗ്ദാനം ചെയ്തതായി യുവതി നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ ഉടൻ തന്നെ അറസ്റ്റുണ്ടാകുമെന്നാണ് പോലീസ് അറിയിക്കുന്നത്.
Comments