ചണ്ഡിഗഢ്: കോൺഗ്രസ് എംഎൽഎ ആയിരുന്ന കുൽദീപ് ബിഷ്‌ണോയ് നിയമസഭാംഗത്വം രാജിവെച്ചു. ഹരിയാന നിയമസഭാ സ്പീക്കർ ഗ്യാൻ ചന്ദ് ഗുപ്തയെ നേരിൽ കണ്ട് അദ്ദേഹം രാജിക്കത്ത് കൈമാറി. അദാംപൂർ നിയമസഭാംഗമായിരുന്നു കുൽദീപ് ബിഷ്‌ണോയ്. ബിജെപിക്ക് വേണ്ടി ഒരു സാധാരണ പ്രവർത്തകനായി നിലകൊളളുമെന്ന് അദ്ദേഹം പിന്നീട് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
തന്നെ പുറത്താക്കിയ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് കുൽദീപ് ബിഷ്‌ണോയ് നടത്തിയത്. കുടുംബത്തിൽ തർക്കങ്ങൾ ഉണ്ടാകാം, പക്ഷെ ശത്രുത പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്നെ പുറത്താക്കിയതിന് പിന്നിൽ പ്രതിപക്ഷ നേതാവ് കൂടിയായ ഭൂപീന്ദർ സിംഗ് ഹൂഡയാണെന്നും കുൽദീപ് ബിഷ്‌ണോയ് കൂട്ടിച്ചേർത്തു. അദ്ദേഹം രാജിവെയ്‌ക്കാൻ തന്നെ വെല്ലുവിളിച്ചു. താൻ ഇപ്പോൾ ആ വെല്ലുവിളി സ്വീകരിച്ചു. ഇനി അദ്ദേഹത്തോട് അദാംപൂരിൽ മത്സരിച്ചു വിജയിക്കാൻ താൻ വെല്ലുവിളിക്കുകയാണെന്നും കുൽദീപ് ബിഷ്‌ണോയ് പറഞ്ഞു.
ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ പ്രവർത്തന രീതിയാണ് തന്നെ ആകർഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിവേഗത്തിലുളള വികസന പ്രവർത്തനങ്ങളാണ് അധികാരത്തിലിരിക്കുമ്പോൾ നടത്തേണ്ടത്. ഹരിയാന മുഖ്യമന്ത്രി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ചെയ്യേണ്ടതെന്നും കുൽദീപ് ബിഷ്‌ണോയ് പറഞ്ഞു. അദാംപൂർ തനിക്ക് നൽകിയ അംഗീകാരവും ബഹുമാനവും ഒരിക്കലും നഷ്ടമാകാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യസഭാ തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്തുവെന്ന് ആരോപിച്ചാണ് കോൺഗ്രസ് കുൽദീപ് ബിഷ്‌ണോയിയെ എല്ലാ പാർട്ടി പദവികളിൽ നിന്നും പുറത്താക്കിയത്. എന്നാൽ പാർട്ടിയുടെ നിയമങ്ങൾ ചിലർക്കായി മാത്രം ചുരുക്കിയിരിക്കുകയാണെന്നും മറ്റുളളവർക്ക് ഇതൊന്നും ബാധകമല്ലെന്നും അദ്ദേഹം വിമർശിച്ചിരുന്നു. നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ബിജെപി അദ്ധ്യക്ഷൻ ജെ.പി നദ്ദയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.















