ജമ്മു: തീഹാർ ജയിലിലുള്ള ഭീകരൻ യാസിൻ മാലിക്കിന് വധശിക്ഷ നൽകണമെന്ന ആവശ്യം ശക്തമാക്കി വ്യോമസേനാ ഉദ്യോഗസ്ഥൻ സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ നിർമൽ ഖന്ന. 1990ൽ ശ്രീനഗറിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രവി ഖന്നയുടെ ഭാര്യയാണ് നിർമൽ ഖന്ന. യാസിൻ മാലിക് സ്വമേധയാ വധശിക്ഷ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് തന്നെ നൽകണമെന്ന് അവർ പറഞ്ഞു.
“അയാൾ സ്വന്തം നിലയിൽ വധശിക്ഷ ആവശ്യപ്പെടുകയാണെങ്കിൽ തീർച്ചയായും അത് നൽകണം. സമൂഹത്തിന്റെ സഹതാപം നേടാനാണ് യാസിൻ മാലിക് ശ്രമിക്കുന്നത്. താൻ സമാധാനത്തിന്റെ മിശിഹയാണെന്നും കുറ്റക്കാരനല്ലെന്നും പറഞ്ഞ് ആളുകളെ കബളിപ്പിക്കുകയാണ്” നിർമൽ ഖന്ന പറഞ്ഞു.
യാസിൻ മാലിക്കിന്റെ നീക്കങ്ങൾ സമൂഹത്തെ സ്വാധീനിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നും അവർ ആരോപിച്ചു. സത്യവാങ്മൂലങ്ങൾ സമർപ്പിക്കുകയും വീണ്ടും വീണ്ടും സമയം നേടുകയും ചെയ്യുന്ന രീതിയാണ് പിന്തുടരുന്നതെന്നും നിർമൽ ഖന്ന പറഞ്ഞു. “ഇത്തവണ അയാൾക്ക് വധശിക്ഷ നൽകണം. മതിയായി. 36 വർഷമായി ഈ വേദനയും പേറിയാണ് ഞാൻ ജീവിക്കുന്നത്, അവർ പറഞ്ഞു.
യാസിൻ മാലിക്കിന്റെ ഭാര്യ മുസ്ഹാൽ മാലിക്കിനെതിരെയും നിർമൽ ഖന്ന രൂക്ഷ വിമർശനം ഉന്നയിച്ചു. പാകിസ്താനിലുള്ള അവർ ഇന്ത്യക്കെതിരെ ഗൂഢാലോചനകൾ നടത്തുകയാണെന്നും സ്വന്തം മകളെയും അതേ രീതിയിൽ വളർത്തിയിരിക്കാമെന്നും നിർമൽ ആരോപിച്ചു. “വധശിക്ഷ നൽകാൻ കഴിയില്ലെങ്കിൽ അയാളെ ഞങ്ങൾക്ക് കൈമാറൂ. ഞങ്ങൾക്ക് അനുമതി നൽകൂ,” എന്നായിരുന്നു നിർമൽ ഖന്നയുടെ വൈകാരിക പ്രതികരണം.
എന്താണ് യാസിൻ മാലിക്കിന്റെ പുതിയ നീക്കം?
നിരോധിത സംഘടനയായ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (JKLF) നേതാവ് യാസിൻ മാലിക് നിലവിൽ തീഹാർ ജയിലിലാണ്. കശ്മീരി പണ്ഡിറ്റ് നഴ്സ് സരള ഭട്ട് വധക്കേസിലെ വിചാരണ നേരിടില്ലെന്നും പകരം തനിക്ക് വധശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ പങ്കില്ലെന്ന് നിഷേധിക്കുന്നതിനിടെയാണ് മാലിക് കോടതിയിൽ വധശിക്ഷ ആവശ്യപ്പെട്ടത്. ഇതിനുപുറമെ പാകിസ്താൻ സ്വദേശിയായ ഭാര്യ മുസ്ഹാൽ മാലിക്കിൽ നിന്ന് വിവാഹമോചനം നേടുമെന്നും മാലിക് അറിയിച്ചിട്ടുണ്ട്.
രവി ഖന്ന വധക്കേസ്
1990 ജനുവരി 25ന് ശ്രീനഗറിലെ റാവൽപോറയിൽ ഇന്ത്യൻ വ്യോമസേനാംഗങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ നാല് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. സ്ക്വാഡ്രൺ ലീഡർ രവി ഖന്നയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. കേസിൽ യാസിൻ മാലിക്കിനും മറ്റ് പ്രതികൾക്കുമെതിരെ TADA ഉൾപ്പെടെയുള്ള നിയമങ്ങൾ പ്രകാരം കുറ്റം ചുമത്തിയിരുന്നു.
2022ൽ ഭീകരവാദത്തിന് ഫണ്ട് നൽകിയ കേസിൽ യാസിൻ മാലിക്കിന് ഡൽഹിയിലെ പ്രത്യേക NIA കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു. വിവിധ കുറ്റങ്ങൾക്ക് ശിക്ഷ വിധിച്ചെങ്കിലും അവ ഒരേസമയം അനുഭവിക്കാനാണ് കോടതി നിർദേശിച്ചത്.















