ന്യൂഡൽഹി: കേന്ദ്രസർക്കാർ മുന്നോട്ട് വെച്ച ഹർ ഘർ തിരംഗയെ തള്ളി സമാജ് വാദി പാർട്ടി എംപി ഷഫീഖുർ റഹ്മാൻ. ദേശീയ പതാക ഉയർത്തുന്നതും അല്ലാത്തതും ഞങ്ങളുടെ തിരഞ്ഞെടുപ്പാണ്. ഞങ്ങളുടെ വീടുകളിൽ പാർട്ടി പതാകയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദേശീയപതാക ഉയർത്താനുള്ള കേന്ദ്രസർക്കാർ നിർദ്ദേശം അന്യായമാണെന്നും അതിന്റെ ആവശ്യം എന്താണെന്നും എസ്പി എംപി ചോദിച്ചു.
ജനസംഖ്യാ നിയന്ത്രണ നിയമത്തെയും അദ്ദേഹം വിമർശിച്ചു. കുട്ടികളുണ്ടാകുന്നത് അല്ലാഹുവായി ബന്ധപ്പെട്ടതാണ്. മനുഷ്യനുമായിട്ടല്ല. അല്ലാഹു കുട്ടിയെ നൽകിയിട്ടുണ്ടെങ്കിൽ അവനുള്ള ജീവിത സാഹചര്യവും അല്ലാഹു ഒരുക്കുമെന്ന് എംപി പറഞ്ഞു. സർക്കാർ ജനസംഖ്യാ നിയമം കൊണ്ട് വരാതെ കുട്ടികളെ പഠിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് എംപി കൂട്ടിച്ചേർത്തു.
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ദേശീയത ആഘോഷിക്കാനാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. പിംഗലി വെങ്കയ്യയുടെ ജന്മദിനമായ ഓഗസ്റ്റ് 2 മുതൽ 15 വരെ ജനങ്ങളോട് ത്രിവർണ്ണ പതാക പ്രൊഫൈൽ ചിത്രമാക്കാൻ നിർദേശിച്ചിരുന്നു.ഓഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിൽ പതാക ഉയർത്താൻ പ്രോത്സാഹിപ്പിക്കുന്ന ഹർ ഘർ തിരംഗ ക്യാമ്പെയ്ൻ സംഘടിപ്പിക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ പ്രതിപക്ഷ പാർട്ടികൾ നിർദ്ദേശത്തെ അവഗണിക്കുക കൂടാതെ അപമാനിക്കുകയുമാണ് ചെയ്യുന്നത്.
Comments