കൊൽക്കത്ത: അഴിമതി കേസിൽ അറസ്റ്റിലായ തൃണമൂൽ മുൻ മന്ത്രി പാർത്ഥ ചാറ്റർജിയും കൂട്ടാളി അർപ്പിത മുഖർജിയും ഇഡി കസ്റ്റഡിയിൽ. കൊൽക്കത്ത പ്രത്യേക കോടതിയാണ് ഇരുവരെയും കസ്റ്റഡിയിൽ വിട്ടത്. വെള്ളിയാഴ്ച വരെയാണ് കസ്റ്റഡി കാലാവധി.
കേസിൽ കൂടുതൽ ചോദ്യം ചെയ്യലിനായി ഇരുവരെയും കസ്റ്റഡിയിൽ വേണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് കോടതി ഇരുവരെയും കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ടത്. നാല് ദിവസത്തെ കസ്റ്റഡിയായിരുന്നു ഇഡി ആവശ്യപ്പെട്ടത്. എന്നാൽ മൂന്ന് ദിവസം മതിയെന്ന് കോടതി അറിയിക്കുകയായിരുന്നു. 48 മണിക്കൂറിന് ശേഷം ഇരുവരെയും വൈദ്യ പരിശോധനയ്‌ക്ക് ഹാജരാക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
തെറ്റ്കാരനല്ലെന്നും ജാമ്യം അനുവദിക്കണമെന്നും പാർത്ഥാ ചാറ്റർജിയുടെ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം കോടതി നിരാകരിക്കുകയായിരുന്നു. ഇഡി കസ്റ്റഡിയിൽ വിടേണ്ട ആവശ്യമില്ലെന്ന് ആയിരുന്നു അർപ്പിതയുടെ അഭിഭാഷകൻ കോടതിയോട് പറഞ്ഞത്.
എന്നാൽ ഇരുവരുമായി ബന്ധപ്പെട്ട് കിടക്കുന്ന കമ്പനികളെക്കുറിച്ചും, കൂടുതൽ സ്വത്തുവകകളെക്കുറിച്ചും അന്വേഷിക്കേണ്ടതുണ്ട്. അതിനാൽ കസ്റ്റഡിയിൽ വിടണമെന്ന് ഇഡിയുടെ അഭിഭാഷകനും കോടതിയെ അറിയിച്ചിരുന്നു.
Comments