ന്യൂഡൽഹി: അഫ്ഗാനിൽ ഇനിയും സുരക്ഷിതരല്ലെന്ന് കണ്ടുളള ഒഴിപ്പിക്കലിന്റെ ഭാഗമായി കാബൂളിൽ നിന്നും 30 സിഖുകാർ ഡൽഹിയിലെത്തി. പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളും സ്ത്രീകളും ഉൾപ്പെടെയാണ് ഇന്ത്യയിലെത്തിയത്. കം എയർ ഫ്‌ളൈറ്റ് 4401-ലായിരുന്നു ഇവർ വന്നത്.
ഇവരുടെ പുനരധിവാസം വേൾഡ് പഞ്ചാബി ഓർഗനൈസേഷൻ, സോബ്തി ഫൗണ്ടേഷൻ, മറ്റ് സാമൂഹിക സംഘടനകൾ എന്നിവർ ചേർന്ന് നിർവഹിക്കും. നിലവിൽ ന്യൂഡൽഹിയിലെ തിലക് നഗറിലുള്ള ശ്രീ ഗുരു അർജൻ ദേവ് ഗുരുദ്വാരയിലേക്കാണ് ഇവരെ എത്തിക്കുക.
നേരത്തെ 32 അഫ്ഗാൻ സിഖുകാർ കാബൂളിൽ നിന്ന് ഇന്ത്യയിലെത്തിയിരുന്നു. ഇനി 110 സിഖുകാരോളം അഫ്ഗാനിലുണ്ടെന്നും ഇതിൽ 61 പേർ ഇ-വിസ അപേക്ഷയ്‌ക്ക് അനുമതി ലഭിക്കാൻ കാത്തിരിക്കുകയാണെന്നും ഇന്ത്യൻ വേൾഡ് ഫോറം പ്രസിഡന്റ് പുനീത് സിംഗ് ചന്ദോക്ക് അറിയിച്ചു.
താലിബാൻ അധികാരത്തിലേറിയതിന് ശേഷം കാബൂളിലെ കർതെ പർവാനിലെ ഗുരുദ്വാരയിൽ ഭീകരാക്രമണം നടന്നിരുന്നു. ജൂൺ 18ന് നടന്ന ആക്രമണത്തിൽ സിഖുകാരനായ സുരക്ഷാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ കൊല്ലപ്പെട്ടു. ഇതിന് ശേഷവും അഫ്ഗാനിലെ സിഖുകാരെ ലക്ഷ്യമിട്ട് പല ആക്രമണങ്ങളും നടന്നു. ജൂലൈ 27-ന് സിഖുകാരന്റെ കടയിൽ സ്ഫോടനം സംഭവിച്ചു.
സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് സിഖുകാർ ഉൾപ്പെടെയുള്ള ന്യൂനപക്ഷത്തെ ഇന്ത്യ സ്വീകരിക്കുന്നത്.
Comments