സമകാലിക വിഷയങ്ങൾ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്നതിന്റെ ന്യൂജൻ രൂപമാണ് ട്രോൾ. രാഷ്‌ട്രീയ സാഹചര്യങ്ങൾ മാത്രമല്ല നാട്ടിൽ നടക്കുന്ന ചെറിയ സംഭവങ്ങൾ വരെ വിമർശവിധേയമാക്കുന്ന വിരുതൻമാരാണ് ട്രോളന്മാർ.
എന്നാലിന്ന് ഒരു ലെയ്‌സ് പാക്കറ്റ് വരുത്തി വെച്ച യുദ്ധമേ.. എന്നാണ് ഇപ്പോൾ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഒന്ന് തുറക്കുന്നവർ ആദ്യം ചിന്തിക്കുന്നത്. കൊല്ലത്ത് ഒരു ലെയ്‌സ് പാക്കറ്റിനെ ചൊല്ലി നടന്ന അടിയാണ് എല്ലാത്തിനും തുടക്കമിട്ടത്. കൂട്ടത്തിൽ അല്പം ദേഷ്യക്കാരായ കൊല്ലംകാർക്കിട്ട് ഒന്ന് കൊടുക്കാൻ കാത്തിരുന്ന മറ്റ് ജില്ലക്കാരായ ട്രോളന്മാർക്ക് ലോട്ടറി അടിച്ച പോലെയായി ആ സംഭവം.
ട്രോളി ട്രോളി അറുത്ത കൈക്ക് ഉപ്പ് തേക്കാത്തവർ എന്ന ടാഗ് എല്ലാവരും കൂടി കൊല്ലം ജില്ലക്കാർക്ക് അങ്ങ് ചാർത്തി കൊടുത്തു.കാര്യമൊക്കെ ശരി നമ്മളൽപ്പം ദേഷ്യക്കാരാ ,എന്നാ സ്വന്തം ജില്ലയെ പറഞ്ഞാലുണ്ടല്ലോ. മറ്റ് ജില്ലക്കാരുടെ ട്രോൾ സഹിക്കാതെ കൊല്ലം ജില്ലക്കാരും അങ്ങനെ കളത്തിലേക്കിറങ്ങി.
ആസ്ഥാന ബോംബ് നിർമ്മാതാക്കളായി അറിയപ്പെടുന്ന കണ്ണൂർക്കാർക്കാണ് ആദ്യത്തെ കൊട്ട് കിട്ടിയത്.
ചോറ്റുപാത്രത്തിൽ വരെ ബോംബ് സൂക്ഷിക്കുന്നവർ എന്ന പഴി കേട്ടതോടെ കണ്ണൂരുകാരുടെ നിയന്ത്രണം വിട്ടു.
കാസർകോട്ടുകാരയെും കോഴിക്കോട്ടുകാരയെും വയനാട്ടുകാരെയും അറഞ്ചം പുറഞ്ചം ട്രോളിത്തുടങ്ങി. നിങ്ങള് കേരളത്തിലാണോ അതോ വേറെതെങ്കിലും സംസ്ഥാനമാണോ എന്ന് ഇപ്പോൾ തീരുമാനിക്കണം എന്നാണ് പാവം കാസർകോട്ടുകാർക്കുള്ള മുന്നറിയിപ്പ്.
കുലീനരായി അത്ര ജാഡയിറക്കണ്ട ‘നിങ്ങളെ ഞമ്മൾക്കറിയാ’ എന്നാണ് കോഴിക്കോട്ടുകാർക്കുള്ള താക്കീത്. അങ്ങനെ തെക്കൻമാരും വടക്കന്മാരും ചേരി തിരിഞ്ഞ് സൈബർ യുദ്ധം നടക്കുമ്പോൾ നമ്മളൊന്നുമറിഞ്ഞില്ലേ എന്ന രീതിയിൽ മുങ്ങിയ മറ്റ് ജില്ലക്കാർക്കും ആവശ്യത്തിന് കിട്ടി ട്രോൾ. ഇങ്ങനെയൊരു ജില്ല കേരളത്തിലുണ്ടായിരുന്നോ എന്നാണ് പാവം പത്തനംതിട്ടക്കാരോടുള്ള ചോദ്യം.
കോട്ടയംകാർക്കും തിരുവനന്തപുരംകാർക്കും ഇടുക്കിക്കാർക്കും തൃശൂർ ഗഡികൾക്കും ആവശ്യത്തിലധികം കിട്ടി. ചുരുക്കിപറഞ്ഞാൽ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഇപ്പോൾ ജില്ല തിരിച്ചുള്ള ട്രോളുകളാണ് താരം. സ്വന്തം ജില്ലയെ ട്രോളുന്നവർക്കിട്ട് പണിയാൻ അഹോരാത്രം പണിയെടുക്കുകയാണ് ആസ്ഥാന ട്രോളന്മാർ. അടുത്ത വിഷയം വന്ന് ട്രെൻഡ് മാറുന്നത് വരെ ഒരു ലെയ്‌സ് പാക്കറ്റ് തുടങ്ങി വെച്ച ഈ യുദ്ധം തുടരുമെന്ന് സാരം.
Comments