ന്യൂഡൽഹി: ജസ്റ്റീസ് യു.യു ലളിത് അടുത്ത ചീഫ് ജസ്റ്റീസായേക്കുമെന്ന് റിപ്പോർട്ടുകൾ. ഓഗസ്റ്റ് 26 ന് ചീഫ് ജസ്റ്റീസ് ആയ എൻവി രമണ വിരമിക്കുന്ന സാഹചര്യത്തിലാണ് അടുത്ത ചീഫ് ജസ്റ്റീസിനെക്കുറിച്ചുളള ചർച്ചകൾ സജീവമായിരിക്കുന്നത്. അഭിഭാഷകവൃത്തിയിൽ നിന്നും സുപ്രീംകോടതി നേരിട്ട് ന്യായാധിപ സ്ഥാനത്തേക്ക് നിയോഗിച്ച വ്യക്തിയാണ് യുയു ലളിത്.
ചീഫ് ജസ്റ്റീസ് ആയി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ഇത്തരത്തിൽ ഈ പദവിയിൽ എത്തുന്ന രണ്ടാമത്തെ വ്യക്തിയായിരിക്കും അദ്ദേഹം. 1971 ൽ ജസ്റ്റീസ് എസ്എം സിക്രി സമാനമായ രീതിയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ആയി നിയമിതനായിരുന്നു. ഇന്ത്യയുടെ പതിമൂന്നാം ചീഫ് ജസ്റ്റീസ് ആയിരുന്നു അദ്ദേഹം.
2014 ഓഗസ്റ്റിലാണ് സുപ്രീംകോടതി യുയു ലളിതിനെ അഭിഭാഷകവൃത്തിയിൽ നിന്നും ന്യായാധിപ സ്ഥാനത്തേക്ക് നിയോഗിക്കുന്നത്. മുത്വലാഖ് നിരോധനവും ലൈംഗിക താൽപര്യത്തോടെ കുട്ടികളുടെ ശരീരത്തിൽ സ്പർശിക്കുന്നതെല്ലാം ലൈംഗീകപീഡനമായി കണക്കാക്കാമെന്നും ഉൾപ്പെടെയുളള സുപ്രധാന വിധികളാണ് കുറഞ്ഞ കാലത്തിനുള്ളിൽ അദ്ദേഹം പുറപ്പെടുവിച്ചത്.
1957 നവംബർ 9 ന് ജനിച്ച ജസ്റ്റിസ് ലളിത് 1983 ജൂണിൽ അഭിഭാഷകനായി എൻറോൾ ചെയ്യുകയും 1985 ഡിസംബർ വരെ ബോംബെ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുകയും ചെയ്തു. 1986 ജനുവരിയിൽ അദ്ദേഹം പ്രാക്ടീസ് ഡൽഹിയിലേക്ക് മാറ്റി, 2004 ഏപ്രിലിൽ അദ്ദേഹത്തെ മുതിർന്ന അഭിഭാഷകനായി നിയമിച്ചു. സുപ്രീം കോടതി വഴി 2ജി സ്‌പെക്ട്രം അനുവദിച്ച കേസിൽ വിചാരണ നടത്തുന്നതിനായി സിബിഐയുടെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അദ്ദേഹത്തെ നിയമിച്ചു. 2022 നവംബർ 8 നാണ് അദ്ദേഹം വിരമിക്കുക.
Comments