ബദ്‌നാവർ (മധ്യപ്രദേശ്):ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. തന്നോട് പറയാതെ വെളുത്തുള്ളി മുറിച്ചു എന്ന കാരണത്താലാണ് വിപാലിപാട സ്വദേശി പ്രകാശ് ഭീല ഭാര്യ കവിതയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നത്.
2018 മാർച്ച് ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൺവൻ പോലീസ് സ്‌റ്റേഷനു കീഴിലുള്ള പിപാലിപാഡ ഗ്രാമത്തിലാണ് പ്രതി താമസിക്കുന്നത്.തന്നെ അറിയിക്കാതെ വെളുത്തുള്ളി മുറിച്ചതിന്റെ പേരിൽ പ്രതി ഭാര്യ കവിതയെ മർദ്ദിക്കുകയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയും ചെയ്‌തെന്നാണ് പ്രോസിക്യൂഷൻ വാദം. പൊള്ളലേറ്റ കവിതയെ ചികിത്സയ്‌ക്കായി ഇൻഡോറിലെ എംവൈ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.100 ശതമാനം പൊള്ളലേറ്റതാണ് മരണകാരണം.
അഡീഷണൽ സെഷൻസ് ജഡ്ജി രേഖ ആർ ചന്ദ്രവൻഷിയാണ് കേസിൽ വിധി പറഞ്ഞത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. വിധി പ്രസ്താവിക്കുന്ന സമയത്ത് പ്രതി കോടതിയിൽ ഹാജരായിരുന്നില്ല, ഇതേ തുടർന്ന് കോടതി മൂവായിരം രൂപ പിഴയും ചുമത്തി.വിചാരണ വേളയിൽ, രേഖകളിലുള്ള തെളിവുകൾ പരിശോധിച്ച് സംശയാതീതമായി പ്രതിക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിക്കുകയും ചെയ്തു.
Comments