ലഖ്നൗ: ഹഥ്രാസ് ഗൂഢാലോചന കേസിൽ ഉത്തർ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ച രേഖകൾ ഗുരുതര സ്വഭാവമുള്ളവ. 2020 ഒക്ടോബർ മാസത്തിൽ അറസ്റ്റിലായ കാപ്പന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസവും അലഹാബാദ് ഹൈക്കോടതി നിരസിച്ചിരുന്നു. സിദ്ദിഖ് കാപ്പൻ ഗുരുതരമായ കുറ്റകൃത്യം ചെയ്തതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ജസ്റ്റിസ് കിഷൻ പഹൽ അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
കാപ്പന് ഹഥ്രസിൽ പോകാൻ ഔദ്യോഗികമായ ആവശ്യങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. കാപ്പനൊപ്പം പിടിയിലായ കൂട്ടുപ്രതി മാദ്ധ്യമ പ്രവർത്തകൻ ആയിരുന്നില്ല. ഇന്റർനെറ്റിലൂടെയും സാമൂഹിക മാദ്ധ്യമങ്ങളിലൂടെയും ഹഥ്രസിൽ കലാപം നടത്താൻ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ആഹ്വാനങ്ങൾ ഉയർന്നു. അതിനെ നേരിടാൻ ഉത്തർ പ്രദേശ് സർക്കാർ കഠിന പരിശ്രമം നടത്തുന്നതിനിടെയാണ് സിദ്ദിഖ് കാപ്പൻ അറസ്റ്റിലായതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇത് കോടതി അംഗീകരിച്ചു.
സിദ്ദിഖ് കാപ്പനും കൂട്ടാളികളും അനധികൃതമായി പിരിച്ചെടുത്ത പണം ഉപയോഗിച്ചു എന്ന പ്രോസിക്യൂഷന്റെ വാദവും കോടതി അംഗീകരിച്ചു. കാപ്പന്റെയും കൂട്ടാളികളായ അതീകുർ റഹ്മാന്റെയും ആലമിന്റെയും മസൂദിന്റെയും പക്കൽ നിന്നും പിടിച്ചെടുത്ത രേഖകൾ കോടതി പരിശോധിച്ചു. ആറ് സ്മാർട്ട് ഫോണുകൾ, ലാപ്പ്ടോപ്പുകൾ, ലഘുലേഖകൾ എന്നിവ ഇവയിൽ ഉൾപ്പെടുന്നു.
കാർഡ്.കോം എന്ന പേരിൽ വെബ്സൈറ്റ് നിർമ്മിച്ചാണ് പ്രതികൾ ധനസമാഹരണം നടത്തിയത്. വെബ്സൈറ്റിലെ ഉള്ളടക്കം രാജ്യത്തെ സാമുദായിക സൗഹാർദ്ദം തകർക്കുന്ന തരത്തിലുള്ളതായിരുന്നു. കശ്മീർ വിഷയം ഉൾപ്പെടെ വെബ്സൈറ്റിൽ പ്രതിപാദിച്ചിരുന്നു. സ്വന്തം വ്യക്തിത്വം മറച്ചു വെച്ച് പ്രതിഷേധങ്ങളിൽ പങ്കെടുക്കുകയും അക്രമങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യാനുള്ള മാർഗ്ഗങ്ങളും വെബ്സൈറ്റിൽ വിശദീകരിച്ചിരുന്നു. വസ്തുതകളെ വളച്ചൊടിക്കുന്ന തരത്തിലുള്ള ഉള്ളടക്കമായിരുന്നു വെബ്സൈറ്റിൽ ഉണ്ടായിരുന്നത്. ജസ്റ്റിസ് ഫോർ ഹഥ്രാസ് എന്ന പേരിൽ മറ്റൊരു വെബ്സൈറ്റും പ്രതികൾ ഉപയോഗിച്ചിരുന്നു.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി കമാൽ കെ പിയുമായി സിദ്ദിഖ് കാപ്പൻ നടത്തിയ വാട്സാപ്പ് ചാറ്റുകളും അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. ദേശവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സ്വീകരിക്കേണ്ട നടപടികളെ കുറിച്ചുള്ള വിവരങ്ങൾ ചാറ്റിൽ ഉണ്ടായിരുന്നു. അയോദ്ധ്യയിലെ തർക്ക മന്ദിര വിഷയം, പൗരത്വ നിയമ ഭേദഗതി എന്നിവയുടെ പേരിൽ രാജ്യത്ത് കലാപം നടത്താൻ പ്രതികൾ നടത്തിയ ഗൂഢാലോചനയുടെ വിശദാംശങ്ങളും ചാറ്റുകളിൽ ഉണ്ടായിരുന്നു. നിരോധിത സംഘടനയായ സിമിയുമായി ബന്ധപ്പെട്ടുള്ള 45 ലഘുലേഖകളും സിദ്ദിഖ് കാപ്പന്റെ ലാപ്പ്ടോപ്പിൽ നിന്നും പിടിച്ചെടുത്തിരുന്നു.
കൂട്ടാളികൾക്കൊപ്പം ഉത്തർ പ്രദേശിലെ ഹഥ്രാസിലേക്കുള്ള യാത്രയ്‌ക്കിടെയായിരുന്നു സിദ്ദിഖ് കാപ്പനെ ഉത്തർ പ്രദേശ് പോലീസ് പിടികൂടിയത്. യുഎപിഎ, ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ കാപ്പനെതിരെ ചുമത്തിയിരുന്നു. 2021ൽ മഥുര കോടതിയും ഇയാളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
Comments