ന്യൂഡൽഹി : അൽഖ്വായ്ദ സ്ലീപ്പർ സെല്ലുകൾ രാജ്യത്ത് സജീവമാകുന്നതായി റിപ്പോർട്ട്. അസമിൽ പിടിയിലായവരിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. ബംഗ്ലാദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരോധിത സംഘടനയായ അൻസാറുള്ള ബംഗ്ലയാണ് ഇന്ത്യയിൽ അൽ ഖ്വായ്ദയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.
ഈയിടെ അമേരിക്ക വധിച്ച അൽഖ്വായ്ദ മേധാവി അയ്മൻ അൽ സവാഹിരിയുടെ വീഡിയോയിൽ ഇത് സംബന്ധിച്ച് പരാമർശമുണ്ട്. ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ജിഹാദ് ചെയ്യാൻ യാത്രയാകൂ എന്നായിരുന്നു സവാഹിരി നൽകിയ നിർദ്ദേശം. ഇതനുസരിച്ച് അസമായിരുന്നു ജിഹാദികൾ ലക്ഷ്യമിട്ടത്.വളരെ ആശങ്കപ്പെടുത്തുന്ന വിവരമാണിതെന്ന് അസം പോലീസ് ചീഫ് ജ്യോതി മഹന്ത ചൂണ്ടിക്കാട്ടിയിരുന്നു.
ഫെബ്രുവരി മുതൽ ഇതുവരെ 29 പേരെയാണ് എൻ.ഐ.എയും സംസ്ഥാന പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. നിരവധി മൊബൈൽ ഫോണുകളും ടാബ്ലറ്റുകളും ലാപ്ടോപ്പുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ആഗോള ഭീകര സംഘടനകളുമായുള്ള ഇവരുടെ ബന്ധം വെളിവാക്കുന്ന രേഖകളും കണ്ടെത്തി. മാസങ്ങൾ നീണ്ട ഇന്റലിജൻസ് ഓപ്പറേഷനിലൂടെയായിരുന്നു അൽ ഖ്വായ്ദ സംഘത്തെ കണ്ടെത്തിയത്. സാമ്പത്തിക ഇടപാടുകളുൾപ്പെടെ കണ്ടെത്തിയതിനു ശേഷമായിരുന്നു അറസ്റ്റിലേക്ക് തിരിഞ്ഞത്.
സോഷ്യൽ മീഡിയയിൽ ആക്ടീവായവരേയും നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നവരേയുമാണ് ഭീകര സംഘടനകൾ റിക്രൂട്ട് ചെയ്തത്. അൻസാറുള്ള ബംഗ്ലാദേശും ഹർക്കത്തുൾ മുജാഹിദ്ദീനും ജമാ അത്തുൽ മുജാഹിദ്ദീൻ ബംഗ്ലാദേശുമാണ് പ്രധാനമായും അൽ ഖ്വായ്ദയുമായും ഐഎസുമായും ബന്ധം പുലർത്തുന്നത്.ബംഗ്ലാദേശിൽ മതേതര ബ്ലോഗർമാരെ കൊലപ്പെടുത്തിയതിനു പിന്നിലും ഈ സംഘടനകളായിരുന്നു.
ഒരു ബംഗ്ലാദേശ് പൗരൻ ഇന്ത്യയിലെത്തിയാണ് റിക്രൂട്ട്മെന്റിന് ചുക്കാൻ പിടിച്ചത്. അൻസാറുകൾ എന്ന് വിളിക്കുന്ന സ്ലീപ്പർ സെല്ലുകളായി പ്രവർത്തിക്കാനായിരുന്നു റിക്രൂട്ട്മെന്റ്. അൽ-ഖ്വായ്ദക്ക് ഇന്ത്യയിൽ ശക്തമായ ഒരു കേന്ദ്രം സ്ഥാപിക്കുക എന്നതായിരുന്നു ലക്ഷ്യമിട്ടത്. ബംഗളൂരിൽ ഫുഡ് ഡെലിവറി ബോയ് ആയി പ്രവർത്തിച്ചിരുന്ന അസം സ്വദേശി അക്തർ ഹുസൈൻ ലഷ്കർ പിടിയിലായതോടെയാണ് സംഘം ദക്ഷിണേന്ത്യയിലും സ്ലീപ്പർ സെല്ലുകൾ ആരംഭിച്ചുവെന്ന് വ്യക്തമായത്. തമിഴ്നാട്ടിലെ സേലത്ത് നിന്നും ഒരാൾ പിടിയിലായിരുന്നു. ലഷ്കറിൽ നിന്ന് കിട്ടിയ വിവരമനുസരിച്ചായിരുന്നു അറസ്റ്റ്.
ബംഗ്ലാദേശിൽ നിന്ന് ബംഗാളിലെത്തിയതിനു ശേഷം അസമിലേക്ക് കടക്കുന്ന രീതിയാണ് ഭീകരർ പിന്തുടരുന്നത്. ഐഎസിനേക്കാളും അപകടകരമായ വിധത്തിലാണ് അൽ ഖ്വായ്ദയുടെ ഓപ്പറേഷൻ. ഐഎസ് സിറിയയിലേക്കോ ഇറാഖിലേക്കോ എത്തി ജിഹാദ് ചെയ്യാനാണ് ആവശ്യപ്പെട്ടതെങ്കിൽ അൽ ഖ്വായ്ദ ഓരോ മേഖലയിലും കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് ആവശ്യപ്പെടുന്നത്. ഇത് രാജ്യത്ത് അൽഖ്വായ്ദയുടെ ശൃംഖലകൾ ശക്തിപ്പെടുത്തും.
ഹിജാബ് വിഷയത്തിലും സിഎഎ വിരുദ്ധ സമരത്തിലും നുഴഞ്ഞ് കയറാനും സാഹചര്യം ഉപയോഗപ്പെടുത്താനും അൽ ഖ്വായ്ദ ശ്രമിച്ചിരുന്നു. കേരളത്തിലെ ഒരു തീവ്രവാദ സംഘടനയ്ക്കും ഈ ശൃംഖലയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ട്. ഈ സംഘടനയുടെ കേഡറുകളെ ഉപയോഗിച്ച് ഭീകരപ്രവർത്തനം ശക്തമാക്കാനും അൽ ഖ്വായ്ദ ലക്ഷ്യമിടുന്നുണ്ട്.
Comments